തുടര്‍ച്ചയായ തോല്‍വി; രാഷ്ട്രീയജീവിതം അവസാനിപ്പിക്കുന്നുവെന്ന് ബൈചുങ് ബൂട്ടിയ

തുടര്‍ച്ചയായ തോല്‍വി; രാഷ്ട്രീയജീവിതം അവസാനിപ്പിക്കുന്നുവെന്ന് ബൈചുങ് ബൂട്ടിയ

ഗാംങ്ടോക്: സിക്കിമില്‍ അടുത്തിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പിലും പരാജയപ്പെട്ടതോടെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്ന പ്രഖ്യാപനവുമായി ഇന്ത്യൻ ഫുട്ബാള്‍ ടീം മുൻ ക്യാപ്റ്റനും സിക്കിം ഡെമോക്രാറ്റിക് ഫ്രന്റ് (എസ്.ഡി.എഫ്) നേതാവുമായ ബൈചുങ് ബൂട്ടിയ.

തെരഞ്ഞെടുപ്പില്‍ വിജയിച്ച സിക്കിം ക്രാന്തികാരി മോർച്ചക്കും പി.എസ് തമാങ്ങിനും അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്നും സംസ്ഥാനത്തെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കാൻ പാർട്ടിക്ക് സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

"2024 തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം എനിക്ക് യോജിക്കുന്നതല്ല എന്ന് മനസിലായി. അതിനാല്‍ എല്ലാ തരത്തിലുള്ള തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും രാജിവെക്കുന്നു," ബൈചൂങ് ബൂട്ടിയ പറഞ്ഞു.

ബാർഫുങ് മണ്ഡലത്തില്‍ സിക്കിം ക്രാന്തി മോർച്ചയുടെ ദോർജി ബൂട്ടിയക്കെതിരെയായിരുന്നു ബൈചൂങ് മത്സരിച്ചത്. 4346 വോട്ടുകള്‍ക്കായിരുന്നു ദോർജി അദ്ദേഹത്തെ പരാജയപ്പെടുത്തിയത്. പത്ത് വർഷത്തിനിടെ വിവിധ തെരഞ്ഞെടുപ്പുകളിലായി ബൈചുങ്ങിന്റെ ആറാം തോല്‍വിയായിരുന്നു ഇത്.

2018ല്‍ ഹംരോ സിക്കിം പാർട്ടി എന്ന സ്വന്തം പാർട്ടിയുമായി രംഗത്തെത്തിയ ബൂട്ടിയ കഴിഞ്ഞ വർഷമാണ് പാർട്ടിയെ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടില്‍ ലയിപ്പിച്ചത്. നിലവില്‍ പാർട്ടി വൈസ് പ്രസിഡന്റാണ്.