മനുഷ്യനെ ചന്ദ്രനിലേക്ക്‌ അയക്കാനുള്ള ആര്‍ട്ടിമിസ്‌ ദൗത്യങ്ങള്‍ നാസ നീട്ടി

മനുഷ്യനെ ചന്ദ്രനിലേക്ക്‌ അയക്കാനുള്ള ആര്‍ട്ടിമിസ്‌ ദൗത്യങ്ങള്‍ നാസ നീട്ടി

നുഷ്യനെ ചന്ദ്രനിലേക്ക്‌ അയക്കാനുള്ള ആര്‍ട്ടിമിസ്‌ ദൗത്യങ്ങള്‍ നാസ നീട്ടി. ഒരു വനിതയടക്കം നാലു ഗഗനചാരികളെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക്‌ അയക്കാനുള്ള ആര്‍ട്ടിമിസ്‌ 2 ദൗത്യം ഈ വര്‍ഷം മധ്യത്തിനുശേഷം വിക്ഷേപിക്കാനായിരുന്നു നിശ്‌ചയിച്ചിരുന്നത്‌.

സാങ്കേതിക കാരണങ്ങളാല്‍ ദൗത്യം അടുത്തവര്‍ഷം സെപ്‌തംബറിലേക്ക്‌ മാറ്റി. ചന്ദ്രനെ ചുറ്റി മടങ്ങുന്ന 10 ദിവസ യാത്രയാണിത്‌.

അടുത്ത വര്‍ഷം നിശ്‌ചയിച്ചിരുന്ന മൂന്നാം ആര്‍ട്ടിമിസ്‌ ദൗത്യം 2026 സെപ്‌തംബറിലേക്കും നീട്ടി. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഒരു വനിതയെ ഇറക്കുന്ന ദൗത്യമാണിത്‌. നാല്‌ പേരാകും പേടകത്തിലുണ്ടാവുക. രണ്ട്‌ പേര്‍ ചന്ദ്രനില്‍ ഇറങ്ങും. സഞ്ചാരികളായ ജെറമി ഹാൻസെൻ, ക്രിസ്റ്റീന കോച്ച്‌, വിക്ടര്‍ ഗ്ലോവര്‍, റീഡ് വൈസ്മാൻ എന്നിവരുടെ പരിശീലനം നാസയില്‍ പുരോഗമിക്കുകയാണ്‌. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ സ്ഥിരം ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള ആര്‍ട്ടിമിസ്‌4 ദൗത്യം 2028 ല്‍ നടക്കും. ഗേറ്റ്‌വേ ലൂണാര്‍ സ്‌പേയ്‌സ്‌ സ്‌റ്റേഷൻ മിഷൻ എന്നാണ്‌ പേര്‌. ഭാവിയില്‍ ചന്ദ്രനിലേക്ക്‌ പോകുന്ന ബഹിരാകാശ സഞ്ചാരികളുടെ ഇടത്താവളമായി ഇത്‌ മാറും. ഭാവി ചൊവ്വാ ദൗത്യങ്ങള്‍ക്കും ഗേറ്റ്‌വേയെ ഉപയോഗപ്പെടുത്തുകയാണ്‌ ലക്ഷ്യം. 50 വര്‍ഷത്തിനുശേഷം നാസ മനുഷ്യനെ ചന്ദ്രനിലേക്ക്‌ അയക്കുന്നത്‌ ആദ്യമായാണ്‌.