കുമരകത്ത് 'ഹെലി ടൂറിസം' പദ്ധതി വരുന്നു
കുമരകത്ത് 'ഹെലി ടൂറിസം' പദ്ധതി വരുന്നു. സംസ്ഥാന സര്‍ക്കാര്‍ സ്വകാര്യപങ്കാളിത്തത്തോടെ ആരംഭിച്ച 'ഹെലി ടൂറിസം' പദ്ധതിയിലെ പാക്കേജില്‍ കുമരകം ഇടം നേടി.മൂന്നാര്‍, തേക്കടി, കുമരകം, ആലപ്പുഴ പാക്കേജാണ് നിലവിലുള്ളത്. ഹെലി ടൂറിസം പാക്കേജിലൂടെ കായല്‍ഭംഗി ഇനി പറന്നുകണ്ട് ആസ്വദിക്കാം.
കുമരകത്ത് രണ്ട് റിസോര്‍ട്ടുകളിലായി ഹെലികോപ്ടര്‍ ഇറങ്ങാനുള്ള ഹെലിപാഡുകളുണ്ട്. ഇത് ഉപയോഗപ്പെടുത്തിയാകും സര്‍വീസ്. കൂടുതല്‍ സര്‍വീസുകള്‍ വന്നാല്‍ പുതിയ ഹെലിപാഡുകള്‍ പണിയും. ഒരു ഹെലിപാഡ് പണിയാൻ അഞ്ച് ലക്ഷം മുതല്‍ 20 ലക്ഷം രൂപവരെ ചിലവുണ്ട്.
കേരളത്തിലാകെ 127 സ്വകാര്യ ഹെലിപാഡുകളുണ്ട്. ഇതില്‍ മിക്കതും ഉപയോഗിക്കാറില്ല. ഇവയെ പ്രയോജനപ്പെടുത്തിക്കൊണ്ടാണ് കേരളത്തില്‍ ഹെലിടൂറിസം നടപ്പാക്കുന്നത്. ടൂറിസ്റ്റുകള്‍ക്ക് കേരളം പറുദീസയാണെങ്കിലും യാത്ര ചെയ്യാനെടുക്കുന്ന സമയം എന്നും പ്രശ്നമാണ്. ഇതിന് പരിഹാരമായാണ് പ്രീമിയം ടൂറിസ്റ്റുകള്‍ക്കായി ഹെലിടൂറിസം ഒരുക്കിയിരിക്കുന്നത്
കുമരകത്തേക്ക് ഇതിനോടകം ഇരുപതിലധികം ട്രിപ്പുകളാണ്ബുക്കിംഗ് ആയത്.എട്ട് ഹെലികോപ്ടറുകളുള്ള ചിപ്സാൻ കമ്ബനിയാണ് ഹെലി ടൂറിസം നടത്തുന്നത്. ഇതില്‍ നാല് സീറ്റ് മുതല്‍ 10 സീറ്റ് വരെയുള്ളതുമുണ്ട്. അഞ്ചുപേര്‍ക്ക് ഇരിക്കാവുന്ന ഹെലികോപ്ടറാണ് കുമരകം ഉള്‍പ്പെടുന്ന പാക്കേജില്‍ സര്‍വീസ് നടത്തുന്നത്. ഇതിന് 3.25 ലക്ഷം രൂപയാകും. രണ്ട് പുതിയ കമ്ബനികള്‍ കൂടി പദ്ധതിയുമായി സഹകരിക്കാൻ താല്‍പ്പര്യമറിയിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ പവൻഹംസുംകൂടി വരുന്നതോടെ കുമരകത്ത് ഹെലികോപ്ടര്‍ സാധാരണ കാഴ്ചയാകും. ഹെലികോപ്ടറുകള്‍ ദുരന്തനിവാരണത്തിനും ഉപയോഗിക്കാം.