മന്ത്രി കെ രാധാകൃഷ്ണന്‍ രാജി സമര്‍പ്പിച്ചു

മന്ത്രി കെ രാധാകൃഷ്ണന്‍ രാജി സമര്‍പ്പിച്ചു

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ വിജയിച്ചതിന് പിന്നാലെ മന്ത്രി സ്ഥാനം ഒഴിഞ്ഞ് കെ രാധാകൃഷ്ണന്‍. നിയുക്ത എംപിയുടെ പടിയിറക്കം ചരിത്രപരമായ ഉത്തരവിറക്കിയായിരുന്നു. പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗക്കാര്‍ താമസിക്കുന്ന സ്ഥലങ്ങള്‍ ഇനി മുതല്‍ നഗര്‍ എന്ന് അറിയപ്പെടും. കോളനി എന്ന പദം അടിമത്വത്തിന്റെ പ്രതീകമാണെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു.

കോളനി എന്ന വിശേഷണം അവമതിപ്പും താമസക്കാരില്‍ അപകര്‍ഷതാബോധവും സൃഷ്ടിക്കുന്നതിനാലാണ് മാറ്റം. പുതിയ ഉത്തരവ് അനുസരിച്ച് കോളനികള്‍ ഇനി നഗര്‍ എന്നറിയപ്പെടും. ഓരോ പ്രദേശത്തും താത്പര്യമുള്ള കാലാനുസൃതമായ പേരും ഉപയോഗിക്കാം. തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ വ്യക്തികളുടെ പേരിടുന്നത് പരമാവധി ഒഴിവാക്കാനും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്.

കോളനി എന്നതില്‍ നിന്ന് പേരുമാറ്റം നേരത്തെ മുതല്‍ ആഗ്രഹിച്ചിരുന്നു. യാഥാര്‍ത്ഥ്യമായതില്‍ സന്തോഷമുണ്ട്. കോളനി എന്ന പദം അടിമത്വത്തിന്റേതാണ്. ബ്രിട്ടന്റെ കോളനിയായിരുന്നു ഇന്ത്യ. പേരുമാറ്റം നിരവധി ഘട്ടങ്ങളില്‍ ചര്‍ച്ച ചെയ്തിരുന്നുവെന്നും കെ രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.