വയനാട്ടിലെ ജനവാസ മേഖലയില്‍ കരടി: ജാഗ്രതാ നിര്‍ദേശം

വയനാട്ടിലെ ജനവാസ മേഖലയില്‍ കരടി: ജാഗ്രതാ നിര്‍ദേശം

യനാട്: വയനാട്ടില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കരടിയെ പിടികൂടാനാകാതെ ദൗത്യ സംഘം. ഞായറാഴ്ച പുലര്‍ച്ചെ 2 മണിയോടെ പയ്യമ്ബള്ളിയില്‍ കണ്ട കരടിയിപ്പോള്‍, തോണിച്ചാല്‍, പീച്ചങ്കോട്, തരുവണ കരിങ്ങാരി എന്നീ മേഖലകളിലലുണ്ടെന്നാണ് വിവരം.

കരടിയെ വനംവകുപ്പ് മയക്കുവെടിക്ക് ശ്രമിച്ചെങ്കിലും ഫലിച്ചില്ല.

ഇന്നലെ കരിങ്ങാരിയിലെ നെല്‍പ്പാടത്തും തോട്ടത്തിലുമായി കരടിയെ കണ്ടിരുന്നു. വയനാട് നോര്‍ത്ത്, സൗത്ത് ഡിഎഫ്‌ഒമാര്‍ തരുവണ കരിങ്ങാരിയിലെത്തി പരിശോധന നടത്തിയെങ്കിലു, കരടി ഒളിച്ചിരിക്കുന്ന സ്ഥലം കൃത്യമായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അവശന്‍ ആണെങ്കിലും കരടി അതിവേഗം മറ്റൊരിടത്തേക്ക് ഓടി മറയുന്നതാണ് ദൗത്യ സംഘത്തിന് മുന്നിലെ വെല്ലുവിളി.

ഇന്നലെ വൈകീട്ട് വരെ കരടിയുടെ പിറകെയായിരുന്നു ആര്‍ആര്‍ടി. രാത്രി വൈകി, ചേര്യംകൊല്ലി ഭാഗത്ത് കരടിയുടെ സന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ജനങ്ങള്‍ക്കുള്ള ജാഗ്രതാ നിര്‍ദേശം തുടരുകയാണ്. ഞായറാഴ്ച പുലര്‍ച്ചെ പയ്യള്ളി മേഖലയില്‍ ഇറങ്ങിയ കരടി അവിടെ ഒരു വീടിന്റെ സിസിടിവിയില്‍ കരടിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞു. പിന്നാലെ വള്ളിയൂര്‍ക്കാവിലും തോണിച്ചാലിലും കരടി എത്തി.

ജനവാസ മേഖലയിലൂടെ സഞ്ചാരം തുടര്‍ന്ന കരടി പിന്നീട് കരിങ്ങാരി, കൊമ്മയാട് മേഖലയിലെത്തി. ഇവിടെ നിന്നാണ് നെല്‍പ്പാടത്തിലേക്ക് എത്തിയത്. നെല്‍പ്പാടത്തിനടുത്ത് കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന കരടിയെ പടക്കം പൊട്ടിച്ച്‌ പുറത്ത് ചാടിച്ചിരുന്നു.