മാസപ്പടിക്കേസ്: മുഖ്യമന്ത്രിക്കും മകള്‍ വീണാ വിജയനും ഹൈക്കോടതി നോട്ടീസ്

മാസപ്പടിക്കേസ്: മുഖ്യമന്ത്രിക്കും മകള്‍ വീണാ വിജയനും ഹൈക്കോടതി നോട്ടീസ്

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കരാറില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യൂകുഴല്‍നാടന്‍ സമർപ്പിച്ച ഹര്‍ജിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകളും എക്‌സാലോജിക് കമ്ബനി ഉടമയുമായ വീണാ വിജയനും ഹൈക്കോടതിയുടെ നോട്ടീസ്.

നേരത്തെ കരാറില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യൂകുഴല്‍നാടന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജിയില്‍ അന്വേഷണം ആവശ്യമില്ലെന്ന് വിജിലന്‍സ് കോടതി തീരുമാനമെടുക്കുകയുമായിരുന്നു ഇതിലാണ് റിവിഷന്‍ ഹര്‍ജിയുമായി മാത്യൂ കുഴല്‍നാടന്‍ ഹൈക്കോടതിയെ സമീചിച്ചത്. മുഖ്യമന്ത്രി അടക്കം എതിര്‍കക്ഷികള്‍ക്കാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

മാത്യു കുഴല്‍നാടന്റെ ഹര്‍ജിയില്‍ ആരോപണങ്ങള്‍ മാത്രമാണെന്നും ആരോപണം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കുന്നതില്‍ പരാതിക്കാരന്‍ പരാജയപ്പെട്ടുവെന്നുമായിരുന്നു ഹര്‍ജി തള്ളിക്കൊണ്ട് വിജിലന്‍സ് കോടതിയുടെ വിധിയില്‍ പ്രസ്താവിച്ചത്. ആരോപണങ്ങള്‍ക്ക് പ്രഥമദൃഷ്ട്യാ തെളിവില്ലെന്നും ഹര്‍ജി അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും വിധിന്യായത്തില്‍ പറഞ്ഞിരുന്നു. മാത്യു കുഴല്‍നാടന്റെ ഹര്‍ജി രാഷ്ട്രീയ പ്രേരിതമായ ആരോപണം എന്ന വാദം ശക്തിപ്പെടുത്തുന്നതാണെന്നും കോടതി വിമര്‍ശിച്ചിരുന്നു. വിജിലന്‍സ് കോടതിയുടെ ഈ നിരീക്ഷണം പുനഃപരിശോധിക്കുന്നതിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്.