പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്: ഒത്തുതീര്‍പ്പായെന്ന് രാഹുല്‍

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്: ഒത്തുതീര്‍പ്പായെന്ന് രാഹുല്‍
കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കിയെന്ന് പ്രതി രാഹുല്‍ പി. ഗോപാല്‍ ഹൈക്കോടതിയില്‍.
യുവതിയുടെ സത്യവാംഗ്‌മൂലം അംഗീകരിച്ച്‌ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഹർജിയും നല്‍കി.

പരാതി പിൻവലിച്ചെന്ന യുവതിയുടെ സത്യവാംഗ്‌മൂലം അഭിഭാഷകന്‍ മുഖേന കോടതിയില്‍ ഹാജരാക്കി. അതേസമയം, രാഹുലിന്‍റെ ഹർജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിലപാട് തേടി. പന്തീരാങ്കാവ് എസ്‌എച്ച്‌ഒ, പരാതിക്കാരി എന്നിവർക്കും കോടതി നോട്ടീസയച്ചു.

നേരത്തെ, പരാതിയില്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം കള്ളമാണെന്നും വീട്ടുകാർ പറ‍ഞ്ഞതനുസരിച്ചാണ് എല്ലാം ചെയ്തതെന്നും വെളിപ്പെടുത്തിക്കൊണ്ട് യുവതി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവച്ചിരുന്നു.

കേസില്‍ പ്രതിയായ രാഹുല്‍ തന്നെ ഉപദ്രവിച്ചിച്ചിട്ടില്ലെന്നും പരാതിയില്‍ പറഞ്ഞതെല്ലാം കള്ളമാണെന്നും വെളിപ്പെടുത്തിയാണ് യുവതി ആദ്യ വീഡിയോ പുറത്തുവിട്ടത്. നിലവില്‍ രാഹുല്‍ ജര്‍മനിയിലാണുള്ളത്. വീട് വിട്ടിറങ്ങിയ യുവതി ഡല്‍ഹിയില്‍ താമസിക്കുകയാണ്.