നിമിഷ പ്രിയയുടെ അപ്പീല്‍ തള്ളി യെമനിലെ സുപ്രീംകോടതി

നിമിഷ പ്രിയയുടെ അപ്പീല്‍ തള്ളി യെമനിലെ സുപ്രീംകോടതി

നിമിഷ പ്രിയയുടെ അപ്പീല്‍ തള്ളിയതായി കേന്ദ്രം. വധശിക്ഷ വിധിക്കപ്പെട്ട മലയാളി യുവതി നിമിഷ പ്രിയ നല്‍കിയ അപ്പീല്‍ യെമനിലെ സുപ്രീം കോടതി തള്ളിയതായി കേന്ദ്രം അറിയിച്ചു.

ഡൽഹി ഹൈക്കോടതിയെ ആണ് ഇക്കാര്യം അറിയിച്ചത്. 

നിമിഷപ്രിയയുടെ ശിക്ഷയില്‍ ഇളവു നല്‍കണമെങ്കില്‍ ഇനി യെമന്‍ പ്രസിഡന്റിന് മാത്രമേ കഴിയൂവെന്നും കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു.

നിമിഷപ്രിയയുടെ അമ്മ നല്‍കിയ ഹര്‍ജി അപേക്ഷയായി സര്‍ക്കാരിന് നല്‍കാൻ നിര്‍ദ്ദേശം നല്‍കി. ഡൽഹി  ഹൈക്കോടതിയാണ് നിര്‍ദ്ദേശം നല്‍കിയത്. ഏഴ് ദിവസത്തിനുള്ളില്‍ കേന്ദ്രം ഇതില്‍ തീരുമാനമെടുക്കണമെന്നും പാസ്പോര്‍ട്ട് അടക്കം രേഖകള്‍ കൈമാറാനും കോടതി നിര്‍ദ്ദേശം നല്‍കി.യമനിലേക്ക് പോകാൻ കേന്ദ്രസര്‍ക്കാര്‍ സഹായം തേടിയാണ് ഹര്‍ജി നല്‍കിയത്.

യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ ജയിലില്‍ കഴിയുന്നത്. 2017 ലായിരുന്നു കേസിനാസ്പദമായ സംഭവം. യെമന്‍ തലസ്ഥാനമായ സനായിലെ ജയിലിലാണു നിമിഷപ്രിയ. നിമിഷപ്രിയയുടെ ഹര്‍ജി നേരത്തെ യെമൻ കോടതി തള്ളിയിരുന്നു.

യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നല്‍കിയാല്‍ പ്രതിക്കു ശിക്ഷായിളവു ലഭിക്കും. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ചര്‍ച്ചയ്ക്കു തയാറാണെന്നും 50 ദശലക്ഷം യെമന്‍ റിയാല്‍ (ഏകദേശം 1.5 കോടി രൂപ) ദയാധനം (നഷ്ടപരിഹാരത്തുക) നല്‍കേണ്ടി വരുമെന്നും യെമന്‍ ജയിലധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.