പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ് : നാടകീയമായി മൊഴിമാറ്റി യുവതി ; രാഹുലിനെതിരെ പറഞ്ഞതെല്ലാം കള്ളം

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ് : നാടകീയമായി മൊഴിമാറ്റി യുവതി ; രാഹുലിനെതിരെ പറഞ്ഞതെല്ലാം കള്ളം

കോഴിക്കോട്; പന്തീരങ്കാവ് ഗാര്‍ഹികപീഡനക്കേസില്‍ നാടകീയ വെളിപ്പെടുത്തലുമായി പരാതിക്കാരി. ഭര്‍ത്താവ് രാഹുലിനെതിരായ ആരോപണങ്ങള്‍ വ്യാജം. രാഹുലിനോടും കുടുംബത്തോടും മാപ്പപേക്ഷിച്ച് വിഡിയോ പുറത്തുവിട്ടു. രാഹുലിനെതിരെ പറഞ്ഞതെല്ലാം മാതാപിതാക്കളുടെ സമ്മര്‍ദംമൂലമാണെന്നും. എല്ലാം തന്നെകൊണ്ട് ചെയ്യിച്ചതാണെന്നുമാണ് യുവതി തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

സ്ത്രീധനം ആവശ്യപ്പെട്ടുവെന്ന് മൊഴി നല്‍കിയത് അഭിഭാഷകന്‍റെ നിര്‍ദേശപ്രകാരമെന്നും പരാതിക്കാരി പറയുന്നു. ഭര്‍ത്താവ് രാഹുലിനെതിരെ മാധ്യമങ്ങളിലൂടെ മോശമായ കാര്യങ്ങള്‍ പറയേണ്ടി വന്നതില്‍ കുറ്റബോധം തോന്നുന്നു. എനിക്ക് നുണ പറയാന്‍ താല്പര്യമില്ലെന്ന് ബന്ധുക്കളോടും വീട്ടുകാരോടും പറഞ്ഞിരുന്നു.

പക്ഷേ, വീട്ടുകാര്‍ എന്നോട് ഈ രീതിയില്‍ പറയണമെന്ന് ആവശ്യപ്പെട്ടതുകൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ പറയേണ്ടി വന്നത്. സ്ത്രീധനത്തിന്റെ കാര്യവും സ്ത്രീധനത്തിന്റെ പേരിലാണ് മര്‍ദ്ദിച്ചത് എന്നും ബെല്‍റ്റവച്ച് അടിച്ചതും ചാര്‍ജറിന്റെ കേബിള്‍ വച്ച് കഴുത്ത് മുറുക്കിയെന്നതും കള്ളമാണ്.

150 പവനും കാറും ചോദിച്ചെന്ന ആരോപണം തെറ്റാണ്. വിവാഹമോതിരവും വസ്ത്രങ്ങളും വിവാഹത്തിന്റെ ഏറെക്കുറെ ചെലവും വഹിച്ചത് രാഹുല്‍ തന്നെയാണ്. രാഹുല്‍ തന്നെ മര്‍ദ്ദിച്ചു എന്നത് ശരിയാണ്. അതൊരു ചെറിയ തെറ്റിദ്ധാരണയുടെ പുറത്തുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ്. രണ്ടുപ്രാവശ്യമാണ് തല്ലിയത്. തുടര്‍ന്ന് താന്‍ കരഞ്ഞ് ബാത്ത്‌റൂമില്‍ പോയപ്പോള്‍ അവിടെ വീണു. അങ്ങനെയാണ് പരിക്ക് പറ്റിയതെന്നും യുവതി വെളിപ്പെടുത്തി.

ഇക്കാര്യം ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ ഡോക്ടറോട് പറയുകയും ചികിത്സയ്ക്ക് ശേഷമാണ് തിരികെ വീട്ടിലേക്ക് വരികയും ചെയ്തത്. തന്റെ ഭാഗത്തുനിന്ന് വന്ന തെറ്റ് സംസാരിച്ചു രണ്ടുപേരും കോംപ്രമൈസ് ചെയ്തു. മാട്രിമോണി അക്കൗണ്ടില്‍ പരിചയപ്പെട്ട ഒരാളുടെ ഫോണ്‍ കോളുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉണ്ടായത്. ഇത് കണ്ട തെറ്റിദ്ധാരണയിലാണ് രാഹുലുമായി തര്‍ക്കം ഉണ്ടായത്.

കേസിന് ബലം കിട്ടാന്‍ വേണ്ടിയാണ് വക്കീല്‍ പറഞ്ഞത് അനുസരിച്ച് വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചത്. ഈ രീതിയില്‍ പറഞ്ഞില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് വരെ എന്നോട് രക്ഷിതാക്കള്‍ പറഞ്ഞിരുന്നു. ആ സമയത്ത് ഭയന്ന് മനസ്സില്ലാ മനസ്സോടെയാണ് ഈ കാര്യങ്ങളെല്ലാം പറയേണ്ടി വന്നതെന്നും യുവതി പറഞ്ഞു. അതേ സമയം മകളെ ഭീഷണിപ്പെടുത്തി മൊഴിമാറ്റിച്ചതാണെന്ന് പരാതിക്കാരിയുടെ അച്ഛന്‍ പറയുന്നു.