മോദി സര്‍ക്കാര്‍ 3.0 : മന്ത്രിസഭയില്‍ 30 ക്യാബിനെറ്റ് മന്ത്രിമാരും 41 സഹമന്ത്രിമാരും

മോദി സര്‍ക്കാര്‍ 3.0 : മന്ത്രിസഭയില്‍ 30 ക്യാബിനെറ്റ് മന്ത്രിമാരും 41 സഹമന്ത്രിമാരും
ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം മന്ത്രിസഭയില്‍  പ്രധാനമന്ത്രിയെ കൂടാതെ 30 ക്യാബിനെറ്റ് മന്ത്രിമാർ ഉള്‍പ്പെടെ 71 പേരാണ് സത്യപ്രതിജ്ഞ ചെയ്തത്.
ബിജെപി അധ്യക്ഷൻ ജെ.പി.നദ്ദയെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി.

യുപിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മന്ത്രിമാരുള്ളത്. ബിഹാറിനും മന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യം കിട്ടി. മുന്‍ കോണ്‍ഗ്രസ് നേതാക്കളായ ജിതിൻ പ്രസാദ, രവനീത് സിംഗ് ബിട്ടു എന്നിവരും മന്ത്രിസഭയില്‍ ഇടം കണ്ടെത്തി.

ജവഹർലാല്‍ നെഹ്റുവിനുശേഷം ഒരു പ്രധാനമന്ത്രി തുടർച്ചയായി മൂന്നാമതും അധികാരമേറ്റു എന്ന ചരിത്രം കുറിച്ചാണ് മൂന്നാം മോദി സർക്കാർ സത്യപ്രതിജ്‍ഞ ചെയ്തത്. മോദിക്കുശേഷം രണ്ടാമനായി രാജ്നാഥ് സിംഗ് സത്യപ്രതിജ്ഞ ചെയ്തു.

അമിത് ഷാ, എസ് ജയശങ്കർ, നിർമല സീതാരാമൻ, പീയൂഷ് ഗോയല്‍ എന്നിവർ മന്ത്രിമാരായി തുടരും. ശിവരാജ് സിംഗ് ചൗഹാൻ, മനോഹർ ലാല്‍ ഖട്ടാർ എന്നിവരും ക്യാബിനെറ്റിലെത്തി.

ടിഡിപിയുടെ രാം മോഹൻ നായി‍ഡു, ജെഡിയുവിന്‍റെ ലല്ലൻ സിംഗ്, ലോക ജൻ ശക്തി പാർട്ടി നേതാവ് ചിരാഗ് പാസ്വാൻ, ജെഡിഎസിന്‍റെ എച്ച്‌.ഡി. കുമാരസ്വാമി, എച്ച്‌എഎം നേതാവ് ജിതൻ റാം മാഞ്ചി എന്നിവരാണ് സഖ്യകക്ഷികളില്‍ നിന്നുള്ള ക്യാബിനറ്റ് മന്ത്രിമാർ.

ക്യാബിനെറ്റില്‍ മുന്‍ മന്ത്രിസഭയില്‍ നിന്നുള്ള 19 പേരെ നിലനിർത്തി.