മനു ഭാക്കറിനും ഡി ഗുകേഷിനും ഖേല്‍രത്‌ന; മലയാളി നീന്തല്‍ താരം സജ്ജന് അര്‍ജുന പുരസ്‌കാരം
ന്യൂഡല്‍ഹി: പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്ന പുരസ്‌കാരം പ്രഖ്യാപിച്ചു. ഒളിമ്ബിക്‌സ് ഷൂട്ടിങ് വെങ്കല മെഡല്‍ ജേതാവ് മനു ഭാക്കര്‍, ചെസ് ലോകചാമ്ബ്യന്‍ ഡി.ഗുകേഷ്, ഇന്ത്യന്‍ ഹോക്കി താരം ഹര്‍മന്‍പ്രീത് സിങ്, പാരാ അത്‌ലറ്റ് പ്രവീണ്‍ കുമാര്‍ എന്നിവരാണ് ഖേല്‍രത്ന പുരസ്‌കാര ജേതാക്കള്‍.
മലയാളി നീന്തല്‍ താരം സജ്ജന്‍ പ്രകാശ് ഉള്‍പ്പെടെ 32 പേര്‍ക്ക് അര്‍ജുന പുരസ്‌കാരവും ലഭിച്ചു.
കേന്ദ്ര കായിക മന്ത്രാലായമാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തില്‍ ലഭിച്ച പേരുകള്‍ സൂക്ഷ്മപരിശോധന നടത്തിയതിന് ശേഷമാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തതെന്ന് കേന്ദ്ര കായിക മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. ഈ മാസം 17നു പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സമ്മാനിക്കും.
പാരിസ് ഒളിമ്ബിക്‌സില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കലം നേടി മനു ഭാക്കര്‍ ചരിത്രമെഴുതിയിരുന്നു. ഷൂട്ടിങ് വ്യക്തിഗത വിഭാഗത്തില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രമാണ് അവര്‍ സ്വന്തമാക്കിയത്. പിന്നാലെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീമിനത്തിലും വെങ്കലം നേടി.
സിംഗപ്പൂരില്‍ നടന്ന ലോകചാമ്ബ്യന്‍ഷിപ്പില്‍ ചൈനീസ് ചെസ് താരം ഡിങ് ലിറെനിനെ തോല്‍പ്പിച്ചാണ് ഗുകേഷ് ലോകചാമ്ബ്യനായത്. ഇതോടെ ലോകചാമ്ബ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡും 18-കാരന്‍ നേടി.