കഞ്ചിക്കോട് കോച്ച് ഫാക്ടറിയും സിൽവർ ലൈൻ പദ്ധതിയും ഉപേക്ഷിച്ചതായി കേന്ദ്രം
കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചതായി കേന്ദ്ര സർക്കാർ. സിൽവർ ലൈൻ പദ്ധതിയും ഉപേക്ഷിച്ചതായി കേന്ദ്രം അറിയിച്ചു. ജൂലൈ 31-ന് രാജ്യസഭയിൽ ഡോ. ജോൺ ബ്രിട്ടാസ് എം.പി. ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയിൽവേ മന്ത്രി നൽകിയ മറുപടിയിലാണ് ഈ വിവരം വ്യക്തമാക്കിയത്.
രാജ്യത്ത് നിലവിലുള്ള ഉൽപ്പാദന യൂണിറ്റുകളും ഇതുവരെ സർക്കാർ പ്രഖ്യാപിച്ചവയും ഭാവി ആവശ്യങ്ങൾക്ക് പര്യാപ്തമാണെന്നാണ് റെയിൽവേയുടെ നിലപാട്. പദ്ധതിക്കായി കഞ്ചിക്കോട്ട് ഏറ്റെടുത്ത 228 ഏക്കർ ഭൂമി റെയിൽവേയുടെ മറ്റു ഭാവി ആവശ്യങ്ങൾക്കായി ഉപയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സിൽവർ ലൈൻ പദ്ധതിയുമായും ഇ. ശ്രീധരൻ വിഭാവനം ചെയ്ത ഹൈസ്പീഡ് റെയിൽ പദ്ധതിയുമായും മുന്നോട്ട് പോകില്ലെന്ന് കേരള സർക്കാർ നിലപാടെടുത്തതായും ജോൺ ബ്രിട്ടാസ് എം.പിയുടെ ചോദ്യത്തിന് മറുപടിയായി റെയിൽവേ മന്ത്രി സഭയെ അറിയിച്ചു.