മന്ത്രിമാരെ മാത്രമല്ല, ജനങ്ങളെയും സംരക്ഷിക്കണം; പോലീസിനെതിരേ കോടതിയുടെ രൂക്ഷ വിമര്‍ശനം

മന്ത്രിമാരെ മാത്രമല്ല, ജനങ്ങളെയും സംരക്ഷിക്കണം; പോലീസിനെതിരേ കോടതിയുടെ രൂക്ഷ വിമര്‍ശനം

മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന ബസിന് കെഎസ്‌യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞ കേസില്‍ പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം.ബസിന് ഷൂ എറിഞ്ഞാല്‍ എങ്ങനെ 308 വകുപ്പ് (വധശ്രമം) ചുമത്താന്‍ കഴിയുമെന്ന് പെരുമ്ബാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി ചോദിച്ചു. മന്ത്രിമാരെ മാത്രം സംരക്ഷിച്ചാല്‍ പോരെന്നും ജനങ്ങളെ കൂടി സംരക്ഷിക്കണമെന്നും കോടതി പറഞ്ഞു. നവകേരള സദസ് പെരുമ്ബാവൂരിലെത്തിയപ്പോഴാണ് കെഎസ് യു പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ബസിന് നേരെ ഷൂ എറിഞ്ഞത്. കേസിലുള്‍പ്പെട്ടവരെ ഇന്ന് ഹാജരാക്കിയപ്പോഴാണ് കോടതിയുടെ രൂക്ഷ വിമര്‍ശനം.

പ്രതികളെ മര്‍ദിച്ചവര്‍ക്കെതിരെ കേസെടുക്കാത്തതിലും കോടതി വിമര്‍ശനം ഉന്നയിച്ചു. ഓടിക്കൊണ്ടിരിക്കുന്ന ബസിന് നേരെ എറിയുന്ന ഷൂ ബസിനകത്ത് കടക്കില്ലെന്നും പിന്നെയെങ്ങനെ ഈ വകുപ്പ് ചേര്‍ക്കുമെന്നും കോടതി ചോദിച്ചു. നവകേരള സദസിന്റെ സംഘാടകരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും അടക്കം തങ്ങളെ മര്‍ദിച്ചതായി കെഎസ്‌യു പ്രവര്‍ത്തകര്‍ കോടതിയില്‍ പറഞ്ഞു.

തുടര്‍ന്ന് മര്‍ദനമേറ്റവരെ സംരക്ഷിക്കേണ്ട ചുമതല പോലീസിനുണ്ടെന്നും ഇത്തരത്തില്‍ ഇരട്ട നീതി നടപ്പാക്കാന്‍ സാധിക്കുന്നത് എങ്ങനെയാണെന്നും കോടതി വിമര്‍ശിക്കുകയായിരുന്നു. പോലീസുകാര്‍ക്കെതിരെ വിശദമായ പരാതി നല്‍കാന്‍ കേസിലെ പ്രതികളോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.