ഭര്‍ത്താവിന് ഭിക്ഷാടനത്തിൽ നിന്ന് മാസവരുമാനം 25,000, ജീവനാംശം ആവശ്യപ്പെട്ട് ഭാര്യ ; ഭാര്യയുടേത് പിച്ച ചട്ടിയിൽ കൈയിട്ടു വാരുന്ന പ്രവൃത്തിയെന്ന് കോടതി

ഭിക്ഷാടനം ഉപജീവനമാക്കിയ ഒരാളോട് ജീവനാംശം ആവശ്യപ്പെടാൻ ഭാര്യക്ക് കഴിയില്ലെന്ന് കേരള ഹൈക്കോടതി.ഭർത്താവ് പ്രതിമാസം ഭിക്ഷ യാചിച്ചടക്കം ലഭിക്കുന്ന 25,000 രൂപയിൽ നിന്നും 10,000 രൂപ ആവശ്യപ്പെട്ടുള്ള രണ്ടാം ഭാര്യയായ യുവതിയുടെ ഹർജിയിലാണ് കോടതി ഉത്തരവ്.മൂന്നാം വിവാഹം കഴിക്കുന്നതിൽ നിന്ന് ഭർത്താവിനെ പിന്തിരിപ്പിക്കാൻ മതനേതാക്കളുടെ സഹായത്തോടെ കൗൺസിലിങ് നൽകണമെന്നും കോടതി നിർദ്ദേശിച്ചു.
ഒന്നാം ഭാര്യക്കൊപ്പം ജീവിക്കുമ്പോൾ തന്നെയാണ് അന്ധനായ പാലക്കാട് സ്വദേശി സെയ്ദലവി ഹർജിക്കാരിയെ വിവാഹം കഴിച്ചത്. ഹർജിക്കാരിയെ തലാഖ് ചൊല്ലി മൂന്നാമതൊരു വിവാഹം കൂടി കഴിക്കാൻ പോവുകയാണെന്ന് സെയ്ദലവി തുടർച്ചയായി ഭീഷണിപ്പെടുത്തി. ഇതോടെയാണ് ജീവനാംശം തേടി ഹർജിക്കാരി കുടുംബ കോടതിയെ സമീപിച്ചത്.
ഭിക്ഷയെടുക്കുന്നതടക്കം ഭർത്താവിന് പ്രതിമാസം 25,000 രൂപ വരുമാനം ഉണ്ടെന്നായിരുന്നു ഹർജിക്കാരി അറിയിച്ചത്. ഇതിൽ നിന്നും പതിനായിരം രൂപ തനിക്ക് വേണമെന്നും ഹർജിക്കാരി ആവശ്യപ്പെട്ടു. എന്നാൽ യാചകനായ ഒരാളിൽ നിന്നും ഭാര്യക്ക് ജീവനാംശം ആവശ്യപ്പെടാനാവില്ല എന്ന് കാണിച്ച് ഹർജി കുടുംബ കോടതി തള്ളി. ഇതോടെയാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.
ഭാര്യയുടേത് പിച്ച ചട്ടിയിൽ കൈയിട്ടു വാരുന്ന പ്രവൃത്തിയാണെന്നും കോടതി പറഞ്ഞു..