രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് വനിതാ കമ്മീഷൻ

തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് വനിതാ കമ്മീഷൻ. സ്വമേധയാ ആണ് വനിതാ കമ്മീഷൻ കേസെടുത്തിരിക്കുന്നത്. ഡി.ജി.പിയോട് വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി.
ഗര്‍ഭഛിദ്രത്തിനായി യുവതിയെ ഭീഷണിപ്പെടുത്തിയതിനാണ് കേസ്. ലൈംഗിക ചൂഷണം, കൊലപാതക ഭീഷണി അടക്കം നിരവധി കുറ്റകൃത്യങ്ങളാണ് എം എല്‍ എയുടെ ശബ്ദ സന്ദേശത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷന്റെ നടപടി.
കേസോ പരാതിയോ ഇല്ലെന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതിരോധമാണ് വനിതാ കമ്മീഷൻ കേസെടുത്തതിലൂടെ പൊളിയുന്നത്.
ഇതേസമയം വിവാദങ്ങൾ ഉയർന്നു മണിക്കൂറുകൾക്കകം രാഹുൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് സ്ഥാനം രാജി വച്ചിരുന്നു. സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി വച്ചാൽ പ്രതിസന്ധികൾക്ക് ഒറു പരിഹാരമാകും എന്നാണ് രാഹുൽ ക്യാമ്പും കരുതിയത്.
എന്നാൽ ട്രാൻസ്‌വുമൺ ഉൾപ്പെടെ കൂടുതൽ സ്ത്രീകൾ രാഹുലിനെതിരെ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തി. ഇതിന് പിന്നാലെ ഗർഭഛിദ്രം നടത്താൻ യുവതിയെ രാഹുൽ ഭീഷണിപ്പെടുത്തുന്ന ശബ്ദ സംഭാഷണങ്ങളും പുറത്തു വന്നു. ഇതിൽ യുവതിയെ ഭീഷണിപ്പെടുത്തുന്നതും 'നിന്നെ കൊല്ലാൻ എനിക്ക് എത്ര സെക്കൻ്റ് വേണം ' എന്ന ഞെട്ടിക്കുന്ന സംഭാഷണങ്ങളും പുറത്തു വന്നു. ഇതോടെ രാഹുൽ കൂടുതൽ പ്രതിരോധത്തിലായി. പാർട്ടിയിൽനിന്ന് ഷാഫി പറമ്പിൽ മാത്രമാണ് രാഹുലിനെ പരസ്യമായി പിന്തുണച്ചു രംഗത്തെത്തിയത്.
പാർട്ടിയിൽ നിന്നുൾപ്പെടെ സമ്മർദ്ദം കടുത്തതോടെ വാർത്ത സമ്മേളനം നടത്തി രാഹുൽ രാജി തീരുമാനം പ്രഖ്യാപിക്കുമെന്നാണ് കരുതിയത്. രാഹുൽ രാജി വയ്ക്കാതെ എംഎൽഎ ആയി തുടർന്നാൽ വരാനിരിക്കുന്ന തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഇത് പാർട്ടിക്ക് വലിയ തിരച്ചടി ഉണ്ടാക്കുമെന്നും സ്ത്രീകളുടെയും പ്രത്യേകിച്ച് യുവതികളുടെയും വോട്ട് പാർട്ടിക്ക് നഷ്ടമാകുമെന്നും പാർട്ടി കണക്കു കൂട്ടുന്നുണ്ട്. ഇതിനു പുറമേ എതിർ പാർട്ടിക്കാർ രണ്ട് തെരഞ്ഞെടുപ്പുകളിലും ഈ വിഷയം കത്തിച്ചു നിർത്തുമെന്നും ഇക്കുറിയെങ്കിലും സംസ്ഥാന ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെ, പ്രവർത്തിച്ചു നേടിയെടുത്ത എല്ലാ ജന സമ്മതിയും രാഹുൽ വിഷയത്തിലൂടെ ഒഴുകി പോകുമെന്നും പാർട്ടി ഭയപ്പെടുന്നുണ്ട്.
രാഹുലിനെതിരായ ഗർഭഛിദ്ര പരാതിയിൽ ഇടപെട്ട് ബാലാവകാശ കമ്മിഷൻ, രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകാൻ ഡിജിപിയോട് ആവശ്യപ്പെട്ടു.പരാതി ഗൗരവ കരമാണെന്നും റിപ്പോർട്ട് ലഭിച്ച ശേഷം തീരുമാനമുണ്ടാവുമെന്നും കമ്മിഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ അറിയിച്ചു.