വയനാട് ദുരന്തബാധിതർക്കായുള്ള കോൺഗ്രസിന്റെ പുനരധിവാസ പദ്ധതിക്ക് രാഹുൽ ഗാന്ധി തറക്കല്ലിട്ടു
ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമ്മിച്ചുനൽകുന്ന ഭവന പദ്ധതിയുടെ തറക്കല്ലിടൽ കർമ്മം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നിർവ്വഹിച്ചു. മേപ്പാടി കുന്നമ്പറ്റയിൽ ആദ്യഘട്ടത്തിൽ നിർമ്മിക്കുന്ന 50 വീടുകളുടെ പ്രവൃത്തിക്കാണ് തുടക്കമായത്. വയനാട് എം.പി പ്രിയങ്ക ഗാന്ധി, മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, കെ.സി. വേണുഗോപാൽ തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
എട്ട് സെന്റ് ഭൂമിയിൽ 1041 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ, ഭാവിയിൽ ഒരു നില കൂടി പണിയാൻ കഴിയുന്ന വിധത്തിലാണ് വീടുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ദുരന്തസമയത്ത് ജാതിമത ഭേദമന്യേ വയനാട് കാണിച്ച ഒത്തൊരുമ ലോകത്തിന് മാതൃകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പദ്ധതിക്കായി ഭൂമി കണ്ടെത്തുന്നതിൽ നിരവധി പ്രതിസന്ധികൾ ഉണ്ടായെങ്കിലും വയനാട്ടിലെ ജനങ്ങൾക്കൊപ്പം കോൺഗ്രസ് എന്നും ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. മുസ്ലിം ലീഗിന്റെ പുനരധിവാസ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ദുരന്തബാധിതരുടെ വിഷയം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടാൻ പാർലമെന്റിൽ നിരന്തരം ശബ്ദമുയർത്തുന്നുണ്ടെന്നും രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും സഹായിക്കാൻ മുന്നോട്ടുവന്നത് വലിയ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്ധതി വൈകിയതിൽ വിഷമമുണ്ടെന്നും എന്നാൽ സാങ്കേതികമായ ഒട്ടേറെ കടമ്പകൾ കടന്നാണ് ഇപ്പോൾ തറക്കല്ലിടലിലേക്ക് എത്തിയതെന്നും പ്രിയങ്ക ഗാന്ധി എം.പി വ്യക്തമാക്കി. ഭൂമി വാങ്ങുന്നതും രേഖകൾ ശരിയാക്കുന്നതും വലിയ വെല്ലുവിളിയായിരുന്നു. 3.24 ഏക്കർ ഭൂമി ഇതിനകം വാങ്ങിയിട്ടുണ്ടെന്നും ബാക്കി സ്ഥലത്തിനായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും അവർ പറഞ്ഞു.
ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരുടെ അതിജീവനത്തിനായി കൂടെയുണ്ടാകുമെന്നും ഈ വീടുകൾ മരിച്ചുപോയവരുടെ ആത്മാവിന് ശാന്തി നൽകുന്ന പുണ്യപ്രവർത്തനമാകുമെന്നും പ്രിയങ്ക ഗാന്ധി വൈകാരികമായി പ്രതികരിച്ചു.