പെല്ലറ്റ് ഗൺ ആക്രമണ ഇരയ്ക്കൊപ്പം രാഹുൽ ഗാന്ധിയുടെ കുത്തിയിരിപ്പ് സമരം: ഒടുവിൽ മുട്ടുമടക്കി ഡൽഹി പൊലീസ് ;എഫ്ഐആർ രജിസ്റ്റർ ചെയ്തു
ഡൽഹി: നീറ്റ് ക്രമക്കേടുകൾക്കെതിരേ രാജ‍്യതലസ്ഥാനത്ത് പ്രതിഷേധിച്ച വിദ‍്യാർഥികൾക്കെതിരേ പെല്ലറ്റ് തോക്ക് ഉപയോഗിച്ച സംഭവത്തിൽ ഡൽഹി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ 5 മണിക്കൂർ നീണ്ട പ്രതിഷേധത്തെത്തുടർന്നാണ് നടപടി.
വിദ്യാർത്ഥി സമരത്തിനിടെ പൊലീസിന്റെ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ യുവാവിന് നീതി ആവശ്യപ്പെട്ട് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഡൽഹിയിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു . ജൂലൈ 20-ന് നടന്ന പ്രതിഷേധ മാർച്ചിനിടെ പെല്ലറ്റ് ആക്രമണത്തിന് ഇരയായ സാഹിൽ എന്ന വിദ്യാർത്ഥിയോടൊപ്പം പരാതി നൽകാനാണ് രാഹുൽ ഗാന്ധി നേരിട്ടെത്തിയത്. ആദ്യം മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് വിസമ്മതിച്ചതിനെ തുടർന്നാണ് അദ്ദേഹം പാർലമെന്റ് സ്ട്രീറ്റിലുള്ള സെൻട്രൽ ഡൽഹി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസിന്റെ (ഡിസിപി) ഓഫീസിലേക്ക് എത്തിയത്.
വിദ്യാർത്ഥിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യാതെ മടങ്ങില്ലെന്ന കർശന നിലപാടിലാണ് രാഹുൽ ഗാന്ധി പ്രതിഷേധിച്ചത്.
തിരിച്ചറിയാത്ത ആളുകൾക്കെതിരേയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡൽഹിയിലെ പാർലമെന്‍റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുൻപിലാണ് രാഹുൽ ഗാന്ധി ധർണ നടത്തിയത്. പെല്ലറ്റ് ഗൺ വെടിവയ്പ്പിൽ പരുക്കേറ്റതായി പറയുന്ന വിദ്യാർഥി സാഹിൽ ലോച്ചബിനൊപ്പമാണ് രാഹുൽ ഗാന്ധി പൊലീസ് സ്റ്റേഷനിലെത്തിയത്.മുതിർന്ന കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, ജയറാം രമേഷ്, സൽമാൻ ഖുർഷിദ് എന്നിവരും രാഹുലിനൊപ്പമുണ്ടായിരുന്നു. ജൂലൈ 20ന് ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിനിടെയാണ് പെല്ലറ്റ് ഗൺ ഉപയോഗിച്ചെന്ന ആരോപണം ഉയർന്നത്. പെല്ലറ്റ് ഗൺ ഉപയോഗിച്ചെന്ന ആരോപണം ഡൽഹി പൊലീസ് നേരത്തെ നിഷേധിച്ചിരുന്നു.
എന്നാൽ, സംഭവത്തെക്കുറിച്ച് വിവിധ അന്വേഷണങ്ങളും റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. പ്രതിഷേധത്തിനിടെ റാപ്പിഡ് ആക്ഷൻ ഫോഴ്സ് പെല്ലറ്റ് ഗൺ ഉപയോഗിച്ചതായി പൊലീസ് രേഖകൾ സൂചിപ്പിക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു