ഇ.പി.ജയരാജന്‍ വധശ്രമക്കേസ്; കെ.സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി

ഇ.പി.ജയരാജന്‍ വധശ്രമക്കേസ്; കെ.സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി
കൊച്ചി: ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി.
കേസില്‍ സുധാകരൻ വിചാരണ നേരിടണമെന്ന അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവും കോടതി റദ്ദാക്കി.

ഇ.പിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഗൂഢാലോചനാക്കുറ്റമാണ് സുധാകരനെതിരേ ചുമത്തിയിരുന്നത്. വലിയതുറ പോലീസാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ തന്നെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് സുധാകരൻ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിയിരുന്നു. ഇതേ തുടർന്നാണ് 2016ല്‍ സുധാകരന്‍ ഹൈക്കോടതിയെ സമീപിച്ചത്.

കേസിന്‍റെ വിചാരണ തടയണമെന്നും തന്നെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നുമായിരുന്നു ആവശ്യം. കേസില്‍ വിശദമായ വാദം കേട്ട കോടതി ഹർജിയിലെ ആവശ്യം അംഗീകരിക്കുകയായിരുന്നു.

1995 ഏപ്രില്‍ 12നാണ് കേസിനാസ്പദമായ സംഭവം. പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം ട്രെയിനില്‍ കേരളത്തിലേക്ക് മടങ്ങുകയായിരുന്ന ഇ.പിക്ക് ആന്ധ്രയില്‍വച്ച്‌ വെടിയേല്‍ക്കുകയായിരുന്നു. അന്ന് സിപിഎമ്മിന്‍റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു ഇ.പി.

കേസിലെ ഒന്നും രണ്ടും പ്രതികളെ ആന്ധ്രയിലെ കോടതി വെറുതേ വിട്ടിരുന്നു