സ്റ്റാര്‍ലൈനര്‍ തകരാര്‍: സുനിത വില്യംസും ബുഷ് വില്‍മോറും ബഹിരാകാശത്ത് 'കുടുങ്ങി'

സ്റ്റാര്‍ലൈനര്‍ തകരാര്‍: സുനിത വില്യംസും ബുഷ് വില്‍മോറും   ബഹിരാകാശത്ത് 'കുടുങ്ങി'

നാസ : സ്റ്റാർലൈനർ പേടകത്തിന്റെ സാങ്കേതിക തകരാറ് കാരണം ഇന്ത്യൻ വംശജയായ സുനിത വില്യംസും സഹയാത്രികൻ ബുഷ് വില്‍മോറും ഭൂമിയിലേക്ക് മടങ്ങാനാവാതെ ബഹിരാകാശത്ത് കുടുങ്ങിയിട്ട് രണ്ടാഴ്ചയാകുന്നു.

ഇവർ കയറിയ പേടകം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്‌തിരിക്കയാണ്. അപക‌ട ഭീഷണി ഇല്ലെന്നാണ് നാസ അറിയിച്ചത്.

ഹീലിയം ടാങ്കുകളില്‍ ചോർച്ച വകവയ്‌ക്കാതെയാണ് സ്റ്റാർലൈനർ വിക്ഷേപിച്ചത്. പേടകത്തിലെ ത്രസ്റ്ററുകളിലേക്ക് ഇന്ധനത്തെ തള്ളിവിടുന്നത് ഹീലിയമാണ്. ബഹിരാകാശ നിലയത്തോട് അടുത്തപ്പോള്‍ ഹീലിയം ചോർച്ച രൂക്ഷമായി. 28 ത്രസ്റ്റർ മോട്ടോറുകളില്‍ അഞ്ചെണ്ണം കേടാവുകയും ചെയ്‌തു. അതില്‍ നാലെണ്ണം റീസ്റ്റാർട്ട് ചെയ്‌തു. ഒന്നിന്റെ തകരാർ പരിഹരിച്ചിട്ടില്ല. ബഹിരാകാശ നിലയത്തില്‍ നിന്ന് വേർപെട്ട ശേഷം (അണ്‍ഡോക്കിംഗ് ) ഏഴ് മണിക്കൂർ മതി സ്റ്റാർലൈനറിന് ഭൂമിയില്‍ തിരിച്ചെത്താൻ. അണ്‍ഡോക്കിംഗിന് ശേഷം 70 മണിക്കൂറിന് വേണ്ട ഹീലിയം സ്റ്റോക്ക് ഉണ്ടെന്നാണ് നാസ പറയുന്നത്.

സ്റ്റാർലൈനറിന്റെ സർവീസ് മൊഡ്യൂളിലാണ് ഹീലിയം ടാങ്കുകളും ത്രസ്റ്ററുകളും. ഭൗമാന്തരീക്ഷത്തിലേക്ക് തിരിച്ചിറങ്ങുന്നതിന് തൊട്ടുമുമ്ബ് ഇത് പേടകത്തില്‍ നിന്ന് വേർപെട്ട് കത്തിയെരിയും. പിന്നെ ഡേറ്റ കിട്ടില്ല. അതിന് മുമ്ബ് തകരാറുകള്‍ മനസിലാക്കാനാണ് മടക്കയാത്ര നീട്ടുന്നത്. അടിയന്തര ഘട്ടത്തില്‍ പേടകത്തിന് ഭൂമിയിലേക്ക് മടങ്ങാൻ സുനിത വില്യംസും ബുഷ് വില്‍മോറും ക്ലിയറൻസ് നല്‍കിയിട്ടുണ്ടെന്നും നാസ അറിയിച്ചു. പേടകത്തിന് 72 ദിവസം വരെ ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്‌ത് കഴിയാം.

സ്റ്റാർലൈനറിന് സുരക്ഷിതമായി മടങ്ങാൻ പറ്റില്ലെങ്കില്‍ സുനിതയേയും വില്‍മോറിനെയും രക്ഷിക്കാൻ ഇലോണ്‍ മസ്‌കിന്റെ സഹായം തേടിയേക്കും. സ്റ്റാർലൈനർ നിർമ്മാതാവായ ബോയിംഗ് കമ്ബനിയുടെ ബഹിരാകാശ എതിരാളിയാണ് മസ്‌കിന്റെ സ്പേസ് എക്സ് കമ്ബനി. സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗണ്‍ പേടകവും ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്‌തിട്ടുണ്ട്. അതില്‍ സുനിതയ്‌ക്കും വില്‍മോറിനും തിരിച്ചു വരാം.