ഇറാൻ കപ്പലിന് കൊച്ചിയിൽ ഇടം നൽകിയത് മാനുഷികത; നിലപാട് വ്യക്തമാക്കി വിദേശകാര്യമന്ത്രി ജയശങ്കർ
ഇന്ത്യൻ സമുദ്രത്തിൽ ഇറാന്റെ പടക്കപ്പലായ ‘ഐആർഐഎസ് ദേന’ അമേരിക്കൻ സബ്മറൈൻ ആക്രമണത്തിൽ തകർക്കപ്പെട്ടതിന് പിന്നാലെ, മറ്റൊരു ഇറാനിയൻ കപ്പലായ ‘ഐ ആർ ഐ എസ് ലാവന്’ കൊച്ചിയിൽ നങ്കൂരമിടാൻ അനുമതി നൽകിയത് മാനുഷിക പരിഗണന മൂലമാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഇന്ത്യൻ സമുദ്രത്തിലെ വിദേശ സൈനിക സാന്നിധ്യം നിലവിലെ യാഥാർത്ഥ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെബ്രുവരിയിൽ വിശാഖപട്ടണത്ത് നടന്ന ‘മിലാൻ 2026’ നാവിക അഭ്യാസത്തിലും അന്താരാഷ്ട്ര ഫ്ലീറ്റ് റിവ്യൂവിലും പങ്കെടുക്കാനാണ് ഇറാനിയൻ കപ്പലുകൾ ഇന്ത്യയിലെത്തിയത്. എന്നാൽ അവർ മടക്കയാത്ര തുടങ്ങിയപ്പോഴേക്കും ഇറാൻ-അമേരിക്ക സംഘർഷം അതിരൂക്ഷമായി. “അവർ ഇന്ത്യയിലേക്ക് പുറപ്പെട്ടപ്പോൾ ഉണ്ടായിരുന്ന സാഹചര്യമല്ല തിരിച്ച പോകുമ്പോൾ ഉണ്ടായിരുന്നത്. അവർ അപ്രതീക്ഷിതമായി യുദ്ധത്തിന്റെ തെറ്റായ വശത്ത് അകപ്പെട്ടുപോയി,” ജയശങ്കർ പറഞ്ഞു.
മാർച്ച് ഒന്നിനാണ് ഇറാനിയൻ കപ്പൽ ഇന്ത്യയുടെ സഹായം തേടിയത്. കപ്പലിൽ സാങ്കേതിക തകരാറുകൾ ഉണ്ടെന്നും അടിയന്തരമായി തീരത്തടുപ്പിക്കണമെന്നും അവർ അറിയിച്ചു. ഇതിൽ ഒട്ടേറെ യുവ കേഡറ്റുകൾ ഉണ്ടായിരുന്നുവെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി.
“കപ്പൽ തകരാറിലാണെന്നും സഹായം വേണമെന്നും സന്ദേശം ലഭിച്ചപ്പോൾ മാനുഷികമായ കാഴ്ചപ്പാടിലൂടെയാണ് ഞങ്ങൾ അതിനെ സമീപിച്ചത്. ആ സമയത്ത് അവർക്ക് സഹായം നൽകുന്നത് ശരിയായ കാര്യമാണെന്ന് ഞങ്ങൾ വിശ്വസിച്ചു. അതുകൊണ്ടാണ് കൊച്ചിയിൽ ഡോക്ക് ചെയ്യാൻ അനുമതി നൽകിയത്.” ജയശങ്കർ പറഞ്ഞു.