സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് സഞ്ജുവിനെ ഒഴിവാക്കി
മുംബൈ: സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ട്വന്റി-20 ടീമിൽ നിന്ന് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസണെ ഒഴിവാക്കി. അയര്‍ലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലെ മോശം പ്രകടനത്തിനു പിന്നാലെയാണ് ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ച താരത്തെ ടീമിൽ നിന്ന് പുറത്താക്കിയത്.
ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും പിന്നാലെ വന്ന ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടിയുള്ള പ്രകടനത്തിൽ സ്ഥിരത പുലർത്താൻ താരത്തിന് കഴിഞ്ഞില്ല. തുടർന്ന് അയർലൻഡിനെതിരായ പരമ്പരയിൽ ഇന്ത്യ 2-0 ന് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയപ്പോൾ 5, പൂജ്യം എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ സ്കോറുകൾ. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യിൽ ഒരു റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്.
തുടർന്ന്, സഞ്ജുവിന് പകരം രണ്ടാം ടി20-യിൽ വൈഭവ് സൂര്യവംശിയെ ഓപ്പണറായി ടീമിലെത്തിക്കുകയും ചെയ്തിരുന്നു. ഇതോടെ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും സൂര്യവംശി സ്വന്തമാക്കി. സഞ്ജുവിന് പുറമെ അക്സർ പട്ടേൽ, ഹർഷിത് റാണ, അർഷ്ദീപ് സിങ് എന്നിവരെയും സിംബാബ്‌വെ പര്യടനത്തിനുള്ള ടീമിലേക്ക് പരിഗണിച്ചിട്ടില്ല.
അതേസമയം, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ പ്രഭ്സിമ്രാൻ സിങ്ങിന് ടീമിൽ ഇടംലഭിച്ചു. കൂടാതെ ഫാസ്റ്റ് ബൗളർ മായങ്ക് യാദവ് ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ശ്രേയസ് അയ്യരാണ് സിംബാബ്‌വെ പര്യടനത്തിൽ ഇന്ത്യൻ ടീമിനെ നയിക്കുക. തിലക് വർമ്മയാണ് വൈസ് ക്യാപ്റ്റൻ.
സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീം:
ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി, അഭിഷേക് ശർമ്മ, തിലക് വർമ്മ (വൈസ് ക്യാപ്റ്റൻ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, സൂര്യൻഷ് ഷെഡ്ഗെ, റിങ്കു സിങ്, ഹർഷ് ദുബെ, വരുൺ ചക്രവർത്തി, പ്രിൻസ് യാദവ്, യഷ് ഠാക്കൂർ, അശോക് ശർമ്മ, മായങ്ക് യാദവ്, പ്രഭ്സിമ്രാൻ സിങ് (വിക്കറ്റ് കീപ്പർ).