ഐപിഎല്ലിൽ ചരിത്രം കുറിച്ച് സഞ്ജു സാംസൺ; 5000 റൺസ് ക്ലബ്ബിലെത്തുന്ന പത്താമത്തെ താരം
ഐപിഎല്ലിൽ അപൂർവ്വ നേട്ടം സ്വന്തമാക്കി മലയാളി താരം സഞ്ജു സാംസൺ. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ 11 റൺസ് നേടിയതോടെ ഐപിഎല്ലിൽ അതിവേഗത്തിൽ 5,000 റൺസ് നേടുന്ന ഇന്ത‍്യൻ താരങ്ങളുടെ പട്ടികയിൽ സഞ്ജു ഇടം പിടിച്ചു. ഈ നേട്ടം കൈവരിക്കുന്ന പത്താമത്തെ മാത്രം ബാറ്ററാണ് സഞ്ജു സാംസൺ.
റൺവേട്ടയിൽ പത്താമതാണെങ്കിലും, ഏറ്റവും കുറഞ്ഞ പന്തുകളിൽ നിന്ന് 5000 റൺസ് തികച്ച ബാറ്റർമാരുടെ പട്ടികയിൽ സഞ്ജു മൂന്നാം സ്ഥാനത്താണ്. 3555 പന്തുകളിൽ നിന്നാണ് താരം ഈ നേട്ടത്തിലെത്തിയത്. ഇതിഹാസ താരങ്ങളായ എ.ബി. ഡിവില്ലിയേഴ്സ് (3288 പന്തുകൾ), ഡേവിഡ് വാർണർ (3554 പന്തുകൾ) എന്നിവർ മാത്രമാണ് ഈ പട്ടികയിൽ സഞ്ജുവിന് മുന്നിലുള്ളത്.
2013-ൽ ഐപിഎൽ അരങ്ങേറ്റം കുറിച്ച സഞ്ജു 185 മത്സരങ്ങളിൽ നിന്നാണ് 5000 റൺസ് പൂർത്തിയാക്കിയത്. അഞ്ച് സെഞ്ച്വറികളും 26 അർധ സെഞ്ച്വറികളും സഞ്ജുവിന്റെ അക്കൗണ്ടിലുണ്ട്. 140.87 സ്ട്രൈക്ക് റേറ്റും 31.82 ശരാശരിയും പുലർത്തുന്ന താരം നിലവിൽ ഐപിഎല്ലിലെ ഏറ്റവും അപകടകാരികളായ ബാറ്റർമാരിൽ ഒരാളാണ്.
വിരാട് കോഹ്‌ലി (8989), രോഹിത് ശർമ്മ (7183), ശിഖർ ധവാൻ (6769) എന്നിവർ നയിക്കുന്ന എലൈറ്റ് ലിസ്റ്റിലേക്കാണ് സഞ്ജുവും ഇപ്പോൾ ഇടംപിടിച്ചിരിക്കുന്നത്. സുരേഷ് റെയ്‌ന, എം.എസ്. ധോണി തുടങ്ങിയ ഇതിഹാസങ്ങളും ഈ പട്ടികയിലുണ്ട്. ഗുജറാത്തിനെതിരെ 15 പന്തിൽ 11 റൺസെടുത്ത് സഞ്ജു പുറത്തായെങ്കിലും, ക്രിക്കറ്റ് ചരിത്രത്തിൽ തന്റെ പേര് സുവർണ്ണാക്ഷരങ്ങളിൽ കുറിച്ചാണ് താരം മടങ്ങിയത്.