എ ഐ ഇംപാക്റ്റ് ഡൽഹി ഉച്ചകോടി : സാധ്യതകളും അവസരങ്ങളും
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് എന്ന എഐ സാങ്കേതിക വിദ്യ ലോകത്തെ വിപ്ലവകരമായി മാറ്റിമറിക്കുന്ന കാലത്തിലാണ് നാം ജീവിക്കുന്നത്.
എല്ലാവർക്കും ക്ഷേമം, എല്ലാവർക്കും സന്തോഷം എന്ന ആശയം മുൻനിർത്തി 'ഇന്ത്യ എ.ഐ മിഷ’ന്‍റെ ആഭിമുഖ്യത്തിൽ ഡൽഹിയിൽ നടന്ന എഐ ഇംപാക്റ്റ് ഉച്ചകോടി രാജ്യത്ത് എ ഐയുമായി ബന്ധപ്പെട്ട നിർണായകമായൊരു ചുവടുവയ്പ്പായി എന്ന് കരുതണം.
നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ട് ഇത്രയും വിപുലമായ ആഗോള ഉച്ചകോടി ഇന്ത്യയിൽ നടക്കുന്നത് ഇതാദ്യമായാണ്. വിവിധ രാഷ്ട്രങ്ങളുടെ തലവൻമാർ, മന്ത്രിമാർ, സാങ്കേതിക വിദ്യയിലെ ആഗോള നേതാക്കൾ, ഗവേഷകർ, ലോക പ്രശസ്തമായ സ്ഥാപനങ്ങളിലെ പ്രമുഖർ തുടങ്ങി ഏറ്റവും മികച്ച പ്രാതിനിധ്യമാണ് ഈ ഉച്ചകോടിയിൽ ഉണ്ടായത്.
‘എല്ലാവരുടെയും ക്ഷേമം, എല്ലാവരുടെയും സന്തോഷം’ എന്ന തത്ത്വത്തിലൂന്നി, മനുഷ്യരാശിക്കിടയിൽ പങ്കുവെക്കപ്പെടുമ്പോഴേ എ.ഐ.യുടെ ഫലം സാക്ഷാത്കരിക്കപ്പെടുകയുള്ളൂവെന്ന് 86 രാജ്യങ്ങളും രണ്ട് അന്താരാഷ്ട്രസംഘടനകളും ഒപ്പിട്ട എ.ഐ. ഉച്ചകോടിയിലെ സംയുക്ത പ്രസ്താവന വ്യക്തമാക്കി .
എ.ഐ. ജനാധിപത്യവത്കരിക്കണമെന്ന ഇന്ത്യയുടെ നിലപാടിനെ ശക്തിപ്പെടുത്തുന്നതായി യുഎസ്., യു.കെ., ചൈന, റഷ്യ എന്നിങ്ങനെ പ്രമുഖ രാജ്യങ്ങൾ ഒപ്പുവെച്ച ന്യൂഡൽഹി പ്രഖ്യാപനം. എ.ഐ. രംഗത്ത് അന്താരാഷ്ട്രതലത്തിലെ സഹകരണത്തിനും തുടർബന്ധങ്ങൾക്കും ആഹ്വാനം ചെയ്യുന്നു പ്രഖ്യാപനം .
വരും കാലത്ത് ഏകദേശം 2 ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്ന ആനിമേഷൻ, വിഷ്വൽ ഇഫക്റ്റ്സ്, ഗെയിമിങ്, കോമിക്സ് തുടങ്ങിയ മേഖലകളിൽ തൊഴിൽ സൃഷ്ടിക്കുന്നതിന് ഈ ഉച്ചകോടി പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ.
ഏതു സാങ്കേതിക വിദ്യയായാലും അതിന്‍റെ നിയന്ത്രണവും വികാസവും മനുഷ്യനിലായിരിക്കുക എന്നതു പ്രധാനമാണെന്ന് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുകയുണ്ടായി. മനുഷ്യനെ കേന്ദ്രീകരിച്ചുള്ളതാവണം അതിന്‍റെ വികാസവും. ഇന്ത്യ നിർമിത ബുദ്ധിയെ ഭയപ്പെടുന്നില്ലെന്നും അതിലെ അവസരങ്ങളെ കാണുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പുതിയ സാങ്കേതിക വിദ്യയെ വേഗത്തിൽ ഉൾക്കൊള്ളാൻ നമുക്കു കഴിയുന്നുവെന്നും ലോകത്തെ നയിക്കുന്നതിൽ അതു നിർണായക പങ്കുവഹിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
2047 ആവുമ്പോഴേക്കും വികസിത ഇന്ത്യ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ എഐ പ്രധാന പങ്കു വഹിക്കേണ്ടതുണ്ടെന്നു വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. എ ഐ സാങ്കേതിക വിദ്യയിൽ ലോകത്തെ നയിക്കാനുള്ള പ്രാപ്തി നേടുക പ്രധാനമാണ് .
വിനാശകരമായ രീതികളിലേക്കു നീങ്ങാതെ നാടിനും ജനങ്ങൾക്കും ഗുണം ചെയ്യുന്ന വിധത്തിലാണ് എഐയുടെ ഉപയോഗം എന്നതും ഉറപ്പുവരുത്തേണ്ടതുണ്ട്.
ലോകം വിരല്‍ത്തുമ്പിലൊതുങ്ങിയ കാലമാണിത്. ഒരു സ്പര്‍ശത്തില്‍ ലോകത്തെവിടെയുമുള്ള വ്യക്തിയുമായും സംവദിക്കാൻ കഴിയുന്ന കാലം .
രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിനും ഭരണസംവിധാനം ശക്തിപ്പെടുത്തുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും സാധിക്കും വിധം എഐ എവിടെയും ഉയർന്നു നിൽക്കട്ടെ.
ഇന്നത്തെ അവസ്ഥയിൽ ജനാധിപത്യത്തെ എ.ഐ അപായപ്പെടുത്താൻ സാധ്യതയുണ്ട് എന്ന് ആംനസ്റ്റി ഇന്‍റർനാഷനൽ അടക്കമുള്ള സംഘടനകളും പൊതുപ്രവർത്തകരും മുന്നറിയിപ്പ് നൽകുന്നതും കാണാതിരിക്കാനാവില്ല .
എന്തായാലും നാളത്തെ ലോകത്ത് എഐ സാങ്കേതിക വിദ്യയ്ക്കു വളരാൻ വിശാലമായ അവസരങ്ങളുണ്ടാവുക രാജ്യ വികസനത്തിനും പ്രധാനമാണ്.അതുകൊണ്ടുതന്നെ ഡൽഹി ഉച്ചകോടി ശ്രദ്ധേയമായി എന്നത് പറയാതെ വയ്യ.