നിതിൻ രാജിൻ്റെ മരണം; ഡോ. റാമിനെ കോളേജിൽ നിന്ന് പുറത്താക്കി

Apr 16, 2026 - 15:11
 0  0
നിതിൻ രാജിൻ്റെ മരണം; ഡോ. റാമിനെ   കോളേജിൽ നിന്ന് പുറത്താക്കി

കണ്ണൂർ: ബിഡിഎസ് വിദ്യാർഥി നിതിൻ രാജിൻ്റെ ആത്മഹത്യ കേസിൽ പ്രേരണാക്കുറ്റത്തിന് പ്രതിചേർക്കപ്പെട്ട ഓറൽ പതോളജി വിഭാഗം മേധാവി ഡോ. കെ റാമിനെ സ്ഥാപനത്തിൽ പുറത്താക്കാൻ തീരുമാനിച്ചു. അധ്യാപകനെതിരെ കനത്ത പ്രതിഷേധം നേരിടുന്ന സാഹചര്യത്തിലാണ് അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജ് മാനേജ്‌മെൻ്റ് വിദ്യാർഥികളുടെ ആവശ്യത്തിന് വഴങ്ങിയത്.

അധ്യാപകനെ പുറത്താക്കാമെന്ന് മാനേജ്‌മെൻ്റ് പ്രതിനിധികൾ വിദ്യാർഥികൾക്ക് ഉറപ്പ് നൽകി. മറ്റ് ആവശ്യങ്ങളിൽ ചർച്ച തുടരുകയാണ്. നേരത്തെ ഡോ റാമിനെ സസ്പെൻഡ് ചെയ്തിരുന്നുവെങ്കിലും പുറത്താക്കണമെന്ന ആവശ്യത്തിൽ വിദ്യാർഥികൾ ഉറച്ചുനിൽക്കുകയായിരുന്നു. നിതിൻ്റെ മരണത്തിന് പിന്നാലെ കോളേജിൽ ശക്തമായ പ്രതിഷേധമാണ് നടന്നിരുന്നത്.

ഡോ. റാമിനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് വിദ്യാർഥികൾ മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയത്. വർണ്ണ-ജാതി അധിക്ഷേപങ്ങളാണ് ഇയാൾ നടത്തിയിരുന്നതെന്നാണ് വിദ്യാർഥികൾ പറയുന്നത്. 'ഡാർക്ക്', 'ഫാറ്റി', 'ലീൻ' എന്നിങ്ങനെ വിളിച്ച് ക്ലാസിൽ നിരന്തരം അപമാനിക്കാറുണ്ട്. രക്ഷിതാക്കളുടെ സാമ്പത്തിക-സാമൂഹിക പദവി നോക്കിയാണ് റാം അവരോട് സംസാരിച്ചിരുന്നത്. ദരിദ്രരായ രക്ഷിതാക്കളോട് അങ്ങേയറ്റം മോശമായാണ് പെരുമാറിയിരുന്നത്.

നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളിലാണ് ഡോ. റാം പ്രതിയായിരിക്കുന്നത്. ആത്മഹത്യാ പ്രേരണാക്കുറ്റം, പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമം എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. മറ്റൊരു അധ്യാപികയായ ഡോ. സംഗീത നമ്പ്യാർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

നിലവിൽ ഡോ. റാമും സംഗീതയും ഒളിവിലാണ്. ഇവർക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കത്തിലാണ്.