കേരളത്തിൽ 30 സീറ്റുകൾ; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയില്ലെന്ന് അമിത് ഷാ
വനിതാ സംവരണ ബില്ലിനോട് അനുബന്ധിച്ചുള്ള മണ്ഡല പുനർനിർണയത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പ്രാതിനിധ്യം കുറയുമെന്ന ആശങ്കകൾ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.
മണ്ഡല പുനർനിർണയത്തിന് ശേഷം തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള എം.പിമാരുടെ ആകെ എണ്ണം നിലവിലുള്ള 129-ൽ നിന്ന് 195 ആയി ഉയരുമെന്ന് അദ്ദേഹം ലോക്സഭയിൽ അറിയിച്ചു. ദക്ഷിണേന്ത്യയുടെ നിലവിലെ പ്രാതിനിധ്യ അനുപാതമായ 23.76 ശതമാനം പുനർനിർണയത്തിന് ശേഷം 23.87 ശതമാനമായി വർദ്ധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഓരോ സംസ്ഥാനത്തെയും സീറ്റ് വർദ്ധനവിനെക്കുറിച്ച് കൃത്യമായ കണക്കുകൾ അമിത് ഷാ സഭയിൽ നിരത്തി. കേരളത്തിലെ ലോക്സഭാ സീറ്റുകൾ നിലവിലുള്ള 20-ൽ നിന്ന് 30 ആയി ഉയരും. തമിഴ്നാട്ടിൽ ഇത് 39-ൽ നിന്ന് 59 ആയും കർണാടകയിൽ 28-ൽ നിന്ന് 42 ആയും വർദ്ധിക്കും. എല്ലാ സംസ്ഥാനങ്ങൾക്കും സീറ്റുകളുടെ എണ്ണത്തിൽ ഏകദേശം 50 ശതമാനം വർദ്ധനവ് ഉണ്ടാകുമെന്നും, ഇത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് യാതൊരു വിധത്തിലുള്ള വിവേചനമോ നഷ്ടമോ ഉണ്ടാക്കില്ലെന്നും അദ്ദേഹം ഉറപ്പുനൽകി