മതം പറഞ്ഞ് പ്രചാരണം; ബി ഗോപാലകൃഷ്‌ണനെതിരെ കേസെടുത്ത് പൊലീസ്; റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമ്മിഷൻ
തൃശൂർ: ഗുരുവായൂർ എൻഡിഎ സ്ഥാനാർഥി ബി ഗോപാലകൃഷ്‌ണൻ നടത്തിയ വിവാദ പ്രസ്‌താവനയിൽ കേസെടുത്ത് ഗുരുവായൂർ പൊലീസ്. മാതൃകാ പെരുമാറ്റം ലംഘിച്ചു എന്നാണ് പൊലീസ് കണ്ടെത്തൽ. ഗുരുവായൂർ മണ്ഡലത്തിൽ മത്സരിക്കാൻ ഗോപാലകൃഷ്‌ണന് തടസമുണ്ടാവില്ല.
സംഭവത്തിൽ ഗോപാലകൃഷ്‌ണൻ്റെ വിവാദ പ്രസ്‌താവനയിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും റിപ്പോർട്ട് തേടി. ജില്ലാ കലക്‌ടറുടെ റിപ്പോർട്ട് ലഭിച്ചാലുടൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ പറഞ്ഞു.
വിവാദ പരാമർശത്തിൻ്റെ വീഡിയോ കമ്മിഷൻ്റെ മീഡിയ ടീം ശേഖരിച്ചിട്ടുണ്ടെന്നും വിവിധ രാഷ്‌ട്രീയ പാർട്ടികളിൽ നിന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ വർഗീയ പരാമർഷമുണ്ടായാൽ ശക്തമായ നടപടി ഉണ്ടാകുമെന്നും രത്തൻ ഖേൽക്കർ പറഞ്ഞു. പെരുമാറ്റ ചട്ടത്തിൽ നൽകിയ നിർദ്ദേശങ്ങൾ എല്ലാ പാർട്ടികളും പാലിക്കണമെന്ന് അറിയിച്ചിരുന്നെന്നും രത്തൻ ഖേൽക്കർ വ്യക്തമാക്കി.
അരനൂറ്റണ്ടായി ഗുരുവായൂരിൽ ഹിന്ദു എംഎൽഎ ഇല്ലെന്നും ഹിന്ദുക്കളെ അവഗണിക്കുന്നതിനെതിരെ ഇനിയും ശബ്‌ദമുയത്തുമെന്നുമായിരുന്നു ബി ഗോപാലകൃഷ്‌ണൻ പറഞ്ഞത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർഥിയായാണ് ബി ഗോപാലകൃഷ്‌ണൻ മത്സരിക്കുന്നത്. പ്രചാരണത്തിൻ്റെ ഭാഗമായി ഗുരുവായൂരിൽ കഴിഞ്ഞ കുറച്ച് കാലമായി നിലനിൽക്കുന്ന രാഷ്‌ട്രീയ സാഹചര്യങ്ങളെ കുറിച്ച് പറയുന്ന ഫേസ്‌ബുക്കിൽ പോസ്‌റ്റ് ചെയ്‌ത വീഡിയോ ആണ് വിവാദത്തിന് ഇടയാക്കിയത്