യുവനടിക്കെതിരായ ലൈഗിംകാതിക്രമ കേസില്‍ രഞ്ജിത്തിന് ജാമ്യം
ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനു ജാമ്യം. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണു ജാമ്യം അനുവദിച്ചത്. ഗുരുതര കുറ്റകൃത്യമാണ് നടന്നതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ സിനിമയിലെ റോളുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തനിക്കെതിരെ ഉയര്‍ന്ന ലൈംഗികാതിക്രമ പരാതിക്ക് കാരണമെന്നാണ് രഞ്ജിത്ത് വാദിച്ചത്.
രഞ്ജിത്ത് അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നതാണ് പ്രോസിക്യൂഷന്‍ ഉന്നയിച്ച പ്രധാന വാദം. കേസില്‍ സാക്ഷികളായിട്ടുള്ളത് പ്രതി സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിച്ചിട്ടുള്ളവരാണ്. അതിനാല്‍ ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. സാക്ഷികളെ സ്വാധീനിക്കില്ലെന്നും സാക്ഷികളുള്ള പരിധിയിൽ പ്രവേശിക്കില്ലെന്നും രഞ്ജിത് കോടതിയിൽ അറിയിച്ചു.
തന്റെ ഡോക്ടർ നിർദേശിച്ച മരുന്നുകൾ കഴിക്കുന്നുണ്ട്. കുറ്റം സമ്മതിച്ചില്ലെന്ന് കരുതി അന്വേഷണത്തോട് സഹകരിച്ചില്ല എന്ന് പറയാനാവില്ല. ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എപ്പോൾ വേണമെങ്കിലും ഹാജരാകുമെന്നും രഞ്ജിത് കോടതിയെ അറിയിക്കുകയായിരുന്നു.
ഫോര്‍ട്ട്‌കൊച്ചിയിലെ സിനിമാസെറ്റില്‍ ലൈംഗികാതിക്രമം നേരിട്ടെന്നാരോപിച്ചാണ് യുവനടി കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കിയത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികച്ചുവയോടെ സംസാരിക്കല്‍, തടഞ്ഞുവയ്ക്കല്‍, ലൈംഗികാവശ്യം ഉന്നയിക്കല്‍ തുടങ്ങിയ ഗൗരവ സ്വഭാവമുള്ള വകുപ്പുകള്‍ ചുമത്തിയാണ് എറണാകുളം വനിതാ പൊലീസ് സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തത്. തൊടുപുഴയില്‍നിന്നാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്.