'കുടുംബവാഴ്ച ഇന്ത്യൻ ജനാധിപത്യത്തിൻറെ ഭീഷണി'; നെഹ്റു കുടുംബത്തെ വിമർശിച്ച് ശശി തരൂരിന്റെ ലേഖനം

Nov 3, 2025 - 19:55
 0  3
'കുടുംബവാഴ്ച ഇന്ത്യൻ ജനാധിപത്യത്തിൻറെ ഭീഷണി'; നെഹ്റു കുടുംബത്തെ വിമർശിച്ച് ശശി തരൂരിന്റെ ലേഖനം

നെഹ്റു കുടുംബത്തിനെതിരെ വിമർശനം ഉന്നയിച്ച് കോൺഗ്രസ് പ്രവർത്തക സമിതി അംഗവും മുതിർന്ന നേതാവുമായ ശശി തരൂർ എംപിയുടെ ലേഖനം. ‘കുടുംബവാഴ്ച ഇന്ത്യൻ ജനാധിപത്യത്തിൻറെ ഭീഷണി’ എന്ന തലക്കെട്ടിൽ മംഗളം ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് തരൂരിൻ്റെ വിമർശനം. കുടുംബവാഴ്‌ചയ്ക്ക് പകരം കഴിവിനെയാണ് അംഗീകരിക്കേണ്ടതെന്ന് ലേഖനത്തിൽ തരൂർ പറയുന്നു.

ജവഹർലാൽ നെഹ്റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര എന്നിവരുൾപ്പെടുന്ന നെഹ്റു- ഗാന്ധി കുടുംബത്തിൻ്റെ സ്വാധീനം രാഷ്ട്രീയ നേതൃത്വം ഒരു ജന്മാവകാശം ആണെന്ന ധാരണയ്ക്ക് ഇത് അടിത്തറയിട്ടെന്നും ഈ ആശയം ഇന്ത്യയിലെ എല്ലാ പാർട്ടികളിലും വ്യാപിച്ചു കഴിഞ്ഞെന്നും ശശി തരൂർ പറയുന്നു. ഇന്ത്യൻ രാഷ്ട്രീയം ഒരു കുടുംബ സംരംഭമായി തുടരുന്നിടത്തോളം കാലം, ജനാധിപത്യത്തിൻ്റെ യഥാർഥ വാഗ്ദാനമായ ജനങ്ങളാൽ, ജനങ്ങൾക്ക് വേണ്ടി, ജനങ്ങളുടെ ഭരണം’ പൂർണമായി യാഥാർഥ്യമാക്കാൻ കഴിയില്ലെന്നും തരൂർ പറയുന്നു.

സമാജ്‌വാദി പാർട്ടി, ശിവസേന, ബിഹാറിൽ ലോക് ജനശക്തി പാർട്ടി, ശിരോമണി അകാലി ദൾ, കശ്മീരിലെ പിഡിപി, തമിഴ്‌നാട്ടിലൈ ഡിഎംകെ എന്നീ പാർട്ടികളെയും കുടുംബവാഴ്ചയുടെ പേരിൽ തരൂർ വിമർശിക്കുന്നുണ്ട്. തെലങ്കാനയിൽ ഭാരത് രാഷ്ട്ര സമിതി സ്ഥാപകൻ കെ. ചന്ദ്രശേഖര റാവുവിൻ്റെ മകനും മകളും തമ്മിൽ പിന്തുടർച്ചാവകാശ പോരാട്ടം നടക്കുകയാണ്. ഈ പ്രതിഭാസം ഏതാനും പ്രമുഖ കുടുംബങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല, ഗ്രാമസഭകൾ മുതൽ പാർലമെൻ്റിൻ്റെ ഉന്നതതലങ്ങൾ വരെ, ഇന്ത്യൻ ഭരണക്രമത്തിന്റെ ഘടനയിൽ ഇത് ആഴത്തിൽ വേരൂന്നിയതാണ്.

നേതാക്കളെ യോഗ്യതയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്ന രീതി വരണമെന്നും ഇതിനായി വോട്ടർമാർക്ക് വിദ്യാഭ്യാസം നൽകാനും ശാക്തീകരിക്കാനുമുള്ള കൂട്ടായ പരിശ്രമം ആവശ്യമാണെന്നും തരൂർ അഭിപ്രായപ്പെട്ടു. ഇന്ത്യൻ രാഷ്ട്രീയം ഒരു കുടുംബ സംരംഭമായി തുടരുന്നിടത്തോളം കാലം, ജനാധിപത്യത്തിൻ്റെ യഥാർഥ വാഗ്ദാനമായ ‘ജനങ്ങളാൽ, ജനങ്ങൾക്ക് വേണ്ടി, ജനങ്ങളുടെ ഭരണം’ പൂർണമായി യാഥാർഥ്യമാക്കാൻ കഴിയില്ലെന്നും തരൂർ മുന്നറിയിപ്പ് നൽകുന്നു.

കുടുംബാധിപത്യങ്ങൾ അവസാനിപ്പിക്കാൻ നിയമപരമായി നിർബന്ധിതമായ കാലാവധി ഏർപ്പെടുത്തുന്നത് മുതൽ അർഥവത്തായ ആഭ്യന്തര പാർട്ടി തെരഞ്ഞെടുപ്പുകൾ നിർബന്ധമാക്കുന്നത് വരെയുള്ള അടിസ്ഥാനപരമായ പരിഷ്‌കാരങ്ങൾ ആവശ്യമാണെന്നും തരൂർ പറയുന്നു.