അയ്യപ്പ സംഗമത്തിന് സർക്കാർ ഖജനാവിലെ പണമാണോ ഉപയോഗിക്കുന്നത്? ദേവസ്വം ബോർഡ് പ്ലാറ്റിനം ജൂബിലിയും അയ്യപ്പ സംഗമവും തമ്മിൽ എന്താണ് ബന്ധം : ഹൈക്കോടതി

എറണാകുളം: ആഗോള അയ്യപ്പ സംഗമത്തിൻ്റെ നടത്തിപ്പിനെക്കുറിച്ച് സർക്കാരിനോട് ചോദ്യങ്ങൾ ഉന്നയിച്ച് ഹൈക്കോടതി. ശബരിമലയെ ആഗോള തീർഥാടന കേന്ദ്രമാക്കാൻ ഇത്തരം പരിപാടി ആവശ്യമുണ്ടോയെന്നും, ദേവസ്വം ബോർഡിൻ്റെ പ്ലാറ്റിനം ജൂബിലിയും അയ്യപ്പ സംഗമവും തമ്മിൽ എന്താണ് ബന്ധമെന്നും കോടതി ആരാഞ്ഞു. സർക്കാർ ഖജനാവിൽ നിന്ന് നാല് കോടി രൂപ മുടക്കി രാഷ്ട്രീയ പരിപാടി നടത്തുന്നു എന്നാരോപിച്ചുള്ള ഹർജിയിലാണ് ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടിയത്.
ആരാണ്, എന്തിനാണ്, എങ്ങനെയാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത് എന്നായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് വിഎം ശ്യാംകുമാറും ഉൾപ്പെട്ട അവധിക്കാല ബെഞ്ചിൻ്റെ ചോദ്യം. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും, ബോർഡിൻ്റെ 75ആം വാർഷിക ആഘോഷത്തിൻ്റെ ഭാഗമാണിതെന്നുമാണ് സർക്കാർ കോടതിയിൽ അറിയിച്ചത്. സ്പോൺസർഷിപ്പിലൂടെയാണ് പരിപാടി നടത്തുന്നത്, മതനിരപേക്ഷത ഊട്ടിയുറപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും സർക്കാർ വ്യക്തമാക്കി.
ദേവസ്വം ബോർഡിന് മറ്റു ക്ഷേത്രങ്ങളുണ്ടല്ലോ എന്നും ശബരിമലയിൽ മാത്രമാണോ ഈ പരിപാടിയെന്നും കോടതി ചോദിച്ചു. ദേവസ്വം ബോർഡിൻ്റെ പ്ലാറ്റിനം ജൂബിലിയും അയ്യപ്പ സംഗമവും തമ്മിലുള്ള ബന്ധം വ്യക്തമാക്കാൻ ആവശ്യപ്പെട്ട കോടതി, സ്പോൺസർഷിപ്പിലൂടെ പരിപാടി നടത്തുന്നത് ഞെട്ടിപ്പിക്കുന്നതും അലോസരപ്പെടുത്തുന്നതുമാണെന്ന് വിമർശിച്ചു