എല്‍ഡിഎഫ് എംഎല്‍മാര്‍ക്ക് ശക്തമായ ജനപിന്തുണ; സര്‍വേ റിപ്പോര്‍ട്ടിൽ യുഡിഎഫ് ക്യാമ്പിന് ആശങ്ക
തിരുവനന്തപുരം: സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നതായി പറയപ്പെടുമ്പോഴും സിറ്റിങ് എല്‍ഡിഎഫ് എംഎല്‍എമാരില്‍ ഭൂരിഭാഗം പേര്‍ക്കും ശക്തമായ ജനപിന്തുണയെന്ന് സര്‍വേ റിപ്പോര്‍ട്ട്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനു വേണ്ടി പോള്‍ സര്‍വേ നടത്തിയ ഗുജറാത്ത് ആസ്ഥാനമായുള്ള ഏജന്‍സി നടത്തിയ സര്‍വേയിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സര്‍വേ ഫലങ്ങള്‍ പുറത്തുവന്നത് യുഡിഎഫില്‍ പുതിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന് ഇത് തിരിച്ചടിയായേക്കുമെന്ന് വിലയിരുത്തി തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലു കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയതായാണ് വിവരം. മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് കനുഗോലുവിന്റെ നിര്‍ദേശം.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 99 മണ്ഡലങ്ങള്‍ നേടിയപ്പോള്‍, 2016 ലെ തെരഞ്ഞെടുപ്പിനേക്കാള്‍ എട്ട് സീറ്റുകള്‍ കൂടുതലായിരുന്നു ഇത്. ഇതില്‍ സിപിഎം മത്സരിച്ച 75 സീറ്റുകളില്‍ 62 എണ്ണവും നേടി, സിപിഐ 17 സീറ്റുകള്‍ നേടി. യുഡിഎഫിന് 41 മണ്ഡലങ്ങളിലാണ് വിജയിക്കാനായത്.
2016-ല്‍ 93 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് 22 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ. അതേസമയം മുസ്ലിം ലീഗ് 15 സീറ്റുകള്‍ നേടി
ഭരണവിരുദ്ധ ഘടകം എല്‍ഡിഎഫ് എംഎല്‍എമാരെ കാര്യമായി ബാധിക്കുന്നില്ലെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്.