കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ മര്‍ദ്ദനമേറ്റ 18 കാരന്‍ മരിച്ചു
കൊല്ലം: കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ മര്‍ദ്ദനമേറ്റ 18 കാരന്‍ മരിച്ചു. കുന്നത്തൂര്‍ പുത്തൂർ ഐവർകാല ഈസ്റ്റ് സോപാനം വീട്ടിൽ ഹരികൃഷ്ണൻ (19) ആണ് മരിച്ചത്. ശക്തികുളങ്ങര മരുത്തടി ദേവീക്ഷേത്ര ഉത്സവാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിലാണ് ഹരികൃഷ്ണന് ഗുരുതരമായി പരിക്കേറ്റത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം.
യുവാവിനെ ആക്രമിച്ച സംഘത്തിലെ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലം മരുത്തടി കന്നിമേൽചേരി മരോട്ടിമൂട്ടിൽ സുനിൽകുമാർ (58), മരുത്തടി സന്തോഷ് നിവാസിൽ രതീഷ് (51) എന്നിവരെയാണ് ശക്തികുളങ്ങര പോലീസ് പിടികൂടിയത്. കേസിൽ ഉൾപ്പെട്ട മറ്റുപ്രതികൾ ഒളിവിലാണ്.
മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. അടൂര്‍ മണക്കാല ഗവ. പോളിടെക്‌നിക് കോളജ് വിദ്യാര്‍ഥിയാണ്.
ഞായറാഴ്ചയാണ് ക്ഷേത്രോത്സവത്തിനിടെയാണ് ഹരികൃഷ്ണന് മര്‍ദ്ദനമേറ്റത്. ഉത്സവാഘോഷത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് പ്രതികൾ ഉൾപ്പെട്ട സംഘം ഹരികൃഷ്ണനെയും സഹോദരൻ ജയകൃഷ്ണനെയും ബന്ധുവായ രാജേഷിനെയും മർദിക്കുകയായിരുന്നു.
മാതൃസഹോദരിയുടെ മകളും കേരളപുരം സ്വദേശിയുമായ അമ്മുവിന്റെ വിളക്കെടുപ്പ് നേര്‍ച്ചയില്‍ പങ്കെടുക്കാന്‍ വേണ്ടിയാണു ഹരികൃഷ്ണനും സഹോദരന്‍ ജയകൃഷ്ണനും ബന്ധുക്കളും അമ്മയുടെ നാടായ മരുത്തടിയിലെത്തിയത്. ഓട്ടോറിക്ഷയില്‍ ക്ഷേത്രത്തിലെത്തിയ ഇവര്‍ അമ്മുവിന്റെ കുഞ്ഞിനുള്ള ആഹാരം വാഹനത്തില്‍ മറന്നു വച്ചതിനാല്‍ ഇതെടുക്കാനായി തിരിച്ചു ഓട്ടോറിക്ഷയുടെ അടുത്തേക്കു പോയി. ഭക്ഷണമെടുത്ത ശേഷം തിരികെ ക്ഷേത്രത്തിലേക്കെത്തിയപ്പോഴേക്കും ഘോഷയാത്ര ആരംഭിച്ചിരുന്നു. തിരക്കില്‍പെട്ടതോടെ സഹോദരന്മാര്‍ രണ്ടു ഭാഗത്തായിപ്പോയി. തിരക്കിനിടയിലൂടെ വന്ന ഹരികൃഷ്ണനെ കമ്മിറ്റി അംഗങ്ങളില്‍ ചിലര്‍ ചോദ്യം ചെയ്തു. തുടര്‍ന്നു വാക്കേറ്റമുണ്ടായി. ബഹളം കേട്ടെത്തിയ ജയകൃഷ്ണന്‍ പ്രശ്‌നം ഒതുക്കിത്തീര്‍ത്തു ഹരികൃഷ്ണനെയും കൂട്ടി ബന്ധുക്കളുടെ സമീപത്തേക്കു പോയി.
പിന്നാലെ വന്ന അക്രമി സംഘത്തിലെ ചിലര്‍ സഹോദരന്മാരുടെ തോളില്‍ കയ്യിട്ടു ആഹാരം കഴിച്ചു വരാമെന്നു പറഞ്ഞു ക്ഷേത്രത്തിലെ സദ്യാലയത്തിനു സമീപത്തേക്കു കൊണ്ടു പോയി മര്‍ദിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. ജയകൃഷ്ണനെ സദ്യാലയത്തിനകത്തേക്കു കൊണ്ടുപോയ ശേഷം ഹരികൃഷ്ണനെ പുറത്തു നിര്‍ത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ചോദ്യം ചെയ്തതോടെ ജയകൃഷ്ണനെയും മര്‍ദിച്ചു. സംഭവമറിഞ്ഞു ബന്ധുക്കളെത്തിയെങ്കിലും അപ്പോഴേക്കും ഹരികൃഷ്ണന്‍ അടി കൊണ്ടു നിലത്തു വീണിരുന്നു. അക്രമികളില്‍ ഒരാള്‍ 'അവന്മാരെ അടിച്ചു കൊല്ലെടാ' എന്ന് ആക്രോശിച്ചു കൊണ്ടു തടിക്കഷ്ണം കൊണ്ടു തലയ്ക്കടിച്ചതോടെ ഹരികൃഷ്ണന്റെ ബോധം നഷ്ടപ്പെട്ടു. ഉടന്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും എത്തിക്കുകയായിരുന്നു.
അതേസമയം, കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ശക്തികുളങ്ങര എസ്എച്ച്ഒ പ്രസാദ് എംആറിന്റെ നേതൃത്വത്തില്‍ പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കൊല്ലം എസിപി രാജേഷ് മേല്‍നോട്ടം വഹിക്കും. കേസില്‍ രണ്ട് പ്രതികള്‍ അറസ്റ്റിലായിരുന്നു. നാല് പേര്‍ കൂടി പിടിയിലാകാനുണ്ട്. ഇവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.