വൈറൽ പെൺകുട്ടിയുടെ വിവാഹം! രേഖകളിൽ 18 വയസ്സെന്ന് പൊലീസ്
തിരുവനന്തപുരം: കുംഭമേളയിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിൽ തങ്ങളുടെ പക്കലുള്ള രേഖകൾ കൃത്യമാണെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് പൊലീസ്. വിവാഹസമയത്ത് പെൺകുട്ടിക്ക് 18 വയസ്സ് പൂർത്തിയായിരുന്നുവെന്ന് കാണിക്കുന്ന രേഖകളാണ് തങ്ങൾക്ക് ലഭിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു. എന്നാൽ പെൺകുട്ടിയുടെ യഥാർത്ഥ ജനന സർട്ടിഫിക്കറ്റ് റദ്ദാക്കി പുതിയത് സംഘടിപ്പിച്ചതാണോ എന്ന കാര്യത്തിൽ മധ്യപ്രദേശ് സർക്കാരിന് മേൽ പൊലീസ് സംശയം പ്രകടിപ്പിക്കുന്നുണ്ട്.
2025 ജൂണിൽ നൽകിയ ജനന സർട്ടിഫിക്കറ്റ് പ്രകാരം പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞിരുന്നു. ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ആധാർ കാർഡും പാൻകാർഡും എടുത്തത്. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് വെച്ച് നടന്ന വിവാഹത്തിന് മുൻപ് ഈ ആധാർ കാർഡ് പൊലീസ് പരിശോധിക്കുകയും പ്രായപൂർത്തിയായെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. വിവാഹം നടന്ന ക്ഷേത്ര അധികൃതർക്കും 18 വയസ്സ് പൂർത്തിയായെന്ന സാക്ഷ്യപത്രമാണ് പെൺകുട്ടി നൽകിയത്.
എന്നാൽ വിവാഹത്തിന് ശേഷം പെൺകുട്ടിയുടെ മാതാപിതാക്കൾ ആശുപത്രി രേഖകൾ പരിശോധിച്ചപ്പോഴാണ് പ്രായത്തിൽ വ്യത്യാസം കണ്ടെത്തിയത്. ആശുപത്രിയിലെ ഔദ്യോഗിക കണക്കുകൾ പ്രകാരം പെൺകുട്ടി ജനിച്ചത് 2009 ഡിസംബർ 30-നാണ്. ഇതനുസരിച്ച് വിവാഹ വേളയിൽ പെൺകുട്ടിക്ക് 16 വയസ്സ് മാത്രമേ പ്രായമുള്ളൂ. പ്രായപൂർത്തിയാകാത്ത വിവരം മറച്ചുവെക്കാൻ പഴയ സർട്ടിഫിക്കറ്റ് റദ്ദാക്കി പുതിയത് സംഘടിപ്പിച്ചതാകാമെന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ നിഗമനം.
വിവാഹം രജിസ്റ്റർ ചെയ്യാൻ പൂവാർ പഞ്ചായത്തിൽ നൽകിയതും ആദ്യത്തെ ജനന സർട്ടിഫിക്കറ്റും ആധാർ കാർഡുമാണ്. അതിനാൽ തന്നെ പഞ്ചായത്തിന്റെയോ പൊലീസിന്റെയോ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്ന നിലപാടിലാണ് അധികൃതർ.