മോദിക്കെതിരായ പരാമര്‍ശം: തമിഴ്‌നാട് മന്ത്രി അനിതാ രാധാകൃഷ്ണനെതിരെ കേസ്

മോദിക്കെതിരായ പരാമര്‍ശം: തമിഴ്‌നാട് മന്ത്രി അനിതാ രാധാകൃഷ്ണനെതിരെ കേസ്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ അസഭ്യ പരാമര്‍ശത്തില്‍ തമിഴ്‌നാട് മന്ത്രി അനിത രാധാകൃഷ്ണനെതിരെ കേസെടുത്തു. തൂത്തുക്കൂടി പൊലീസാണ് ഡിഎംകെ നേതാവിനെതിരെ കേസെടുത്തത്. 294(ബി ) -പൊതുസ്ഥലത്ത് അസഭ്യം പറയല്‍ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബിജെപി ജില്ലാ പ്രസിഡന്റിന്റെ പരാതിയിലാണ് നടപടി.

തൂത്തുക്കുടിയില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥി കനിമൊഴിയുടെ പ്രചാരണ യോഗത്തിലാണ് ജില്ലയുടെ ചുമതലയുള്ള മൃഗസംരക്ഷണ വകുപ്പ് മന്ത്രി അനിത രാധാകൃഷ്ണന്‍ അസഭ്യപരാമര്‍ശം നടത്തിയത്. സേലത്തെ പൊതുയോഗത്തില്‍ കാമരാജിനെ പ്രശംസിച്ച നരേന്ദ്ര മോദിയെ വിമര്‍ശിക്കുമ്പോഴായിരുന്നു അതിരുവിട്ട പരാമര്‍ശം. മോദിയെയും അമ്മയെയും അപമാനിച്ച മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട ബിജെപി, വിഷയത്തില്‍ ദില്ലിയില്‍ വാര്‍ത്താസമ്മേളനം നടത്തി ഇന്ത്യ മുന്നണിയെ കടന്നാക്രമിക്കുകയും ചെയ്തു. മന്ത്രിക്കും വേദിയിലുണ്ടായിട്ടും പരാമര്‍ശം തിരുത്താന്‍ ശ്രമിക്കാതിരുന്ന കനിമൊഴിക്കുമെതിരെ ബിജെപി തമിഴ്‌നാട് ഘടകം തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി.