ഡോഗ്‌കോയിൻ നായക്കുട്ടിയ്‌ക്ക് വിട പറഞ്ഞ് സോഷ്യല്‍മീഡിയ: കബോസു ഇനി മീമുകളില്‍ മാത്രം

ഡോഗ്‌കോയിൻ നായക്കുട്ടിയ്‌ക്ക് വിട പറഞ്ഞ് സോഷ്യല്‍മീഡിയ: കബോസു ഇനി മീമുകളില്‍ മാത്രം

ണ്ടക്കണ്ണുകള്‍ ഉരുട്ടി കള്ളനോട്ടം നോക്കുന്ന മീമിലെ സ്ഥിര സാന്നിധ്യമായ 'കബോസു' നായക്കുട്ടി ഇനി  ഓർമ്മകളില്‍ മാത്രം.

സോഷ്യല്‍ മീഡിയകളില്‍ തരംഗമായ, ഡോഗ് കോയിൻ എന്ന ക്രിപ്‌റ്റോ നാണയത്തിന് പ്രചോദനമായ കബോസു വിടപറഞ്ഞെന്ന വാർത്തയാണ്  പുറത്തുവരുന്നത്. ഡോഗ്‌കോയിൻ എക്‌സിലൂടെയാണ് ഈ ദുഃഖവാർത്ത പങ്കുവച്ചത്.

" നമ്മുടെ ഏവരുടെയും സുഹൃത്തും, പ്രചോദനവുമായിരുന്ന കബോസു ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു. സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കാൻ താത്പര്യപ്പെടുന്ന, എല്ലാവരെയും സ്‌നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു നായക്കുട്ടിയായിരുന്നു കബോസു."- ഡോഗ്‌കോയിൻ കുറിച്ചു. 2022ല്‍ കബോസുവിന് ലുക്കീമിയയും കരള്‍ രോഗവും സ്ഥിരീകരിച്ചിരുന്നു.

2013ല്‍ ബില്ലി മാർക്കസും ജാക്‌സണ്‍ പാർമറും പുറത്തിറക്കിയ ക്രിപ്‌റ്റോ നാണയമാണ് ഡോഗ്‌കോയിൻ. ഈ നാണയത്തിന് കബോസുവിന്റെ മുഖമായിരുന്നു അവർ നല്‍കിയത്. ജപ്പാനില്‍ വേട്ടനായയായി ഉപയോഗിച്ചിരുന്ന ഷിബ ഇനു വർഗത്തില്‍ ഉള്‍പ്പെട്ട നായയാണ് കബോസു. നായയുടെ മുഖമുള്ള നാണയം വൈറലായതോടെ ഏവരും അത് ഏറ്റുപിടിച്ചിരുന്നു. ഇലോണ്‍ മസ്‌കും സംഭവം ഏറ്റുപിടിച്ചതോടെ ക്രിപ്‌റ്റോ കറൻസി മേഖലയില്‍ കബോസു തരംഗം സൃഷ്ടിച്ചു.

ജാപ്പനീസ് പൗരയായ അറ്റ്‌സുകോ എന്ന സ്ത്രീയുടെ നായക്കുട്ടിയാണ് കബോസു. 2010ലാണ് കബോസുവിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവാൻ തുടങ്ങിയത്.