പശ്ചിമേഷ്യയിൽ താത്കാലിക വെടിനിർത്തൽ: ഇറാന്റെ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ 5 ദിവസത്തേക്ക് ആക്രമിക്കില്ലെന്ന് ട്രംപ്
വാഷിംഗ്ടൺ: ഇറാന്റെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കും പവർ പ്ലാന്റുകൾക്കും നേരെ അഞ്ചു ദിവസത്തേക്ക് സൈനിക ആക്രമണങ്ങൾ നടത്തില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ പൂർണ്ണമായും പരിഹരിക്കാനാവശ്യമായ അങ്ങേയറ്റം ഫലപ്രദമായ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ട്രംപ് തിങ്കളാഴ്ച വ്യക്തമാക്കി.
ആക്രമണം നടത്തരുതെന്ന് യുദ്ധവകുപ്പിന് നിർദേശം നൽകിയതായും ട്രംപ് അറിയിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ സുപ്രധാന പ്രഖ്യാപനം. ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറന്നില്ലെങ്കിൽ ഇറാന്റെ പവർ പ്ലാന്റുകൾ തകർക്കുമെന്ന് ട്രംപ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അപ്രതീക്ഷിതമായ പിന്മാറ്റം.
അതേസമയം, ഇറാന്റെ ശക്തമായ മുന്നറിയിപ്പിനെ തുടർന്നാണ് യുഎസ് പ്രസിഡന്റിന്റെ പിന്മാറ്റം എന്ന് ഇറാൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. സംഘർഷങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കയുമായി നേരിട്ടോ ഇടനിലക്കാർ വഴിയോ യാതൊരു ആശയവിനിമയവും നടന്നിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കിയതായി വൃത്തങ്ങളെ ഉദ്ധരിച്ച് ഇറാന്റെ ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.