കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥി കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച സംഭവം : ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്
കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥി കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത് . തിരുവനന്തപുരം സ്വദേശി നിധിന്‍ രാജ് (23) വെളിയാഴ്ചയാണ് മരിച്ചത്. ഉച്ചയോടെയാണ് വീണ് മരിച്ച നിലയില്‍ നിധിന്‍ രാജിനെ കണ്ടെത്തിയത്.
അതേസമയം, കോളജ് അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി.
നിധിന്റെ മരണത്തിന് കാരണം വകുപ്പ് മേധാവിയുടെ ഭാഗത്തുനിന്നുണ്ടായ ജാതി അധിക്ഷേപമാണെന്ന് കുടുംബം ആരോപിക്കുന്നു. തന്റെ മകന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അവനെ കൊലപ്പെടുത്തിയതാണെന്നും നിധിന്റെ പിതാവ് പറഞ്ഞു. നിറത്തിന്റെ പേരില്‍ അവനെ പരിഹസിച്ചെന്നും മകനെ കൊന്നതാണെന്നും പഠനത്തില്‍ മുന്‍പന്തിയിലായിരുന്ന നിധിനെ വകുപ്പ് മേധാവിക്ക് താല്‍പ്പര്യമില്ലായിരുന്നുവെന്നും, മറ്റ് കുട്ടികളുടെ മുന്നില്‍ വെച്ച് നിറത്തിന്റെയും ജാതിയുടെയും പേരില്‍ 'പുഴുത്ത പട്ടിയെപ്പോലെയാണ് നിന്നെ കാണുന്നത്' എന്ന് പറഞ്ഞ് അധിക്ഷേപിച്ചിരുന്നതായും പിതാവ് രാജന്‍ പറഞ്ഞു
ഇതേസമയം അധ്യാപകര്‍ അധിക്ഷേപിച്ചതിനെ കുറിച്ച് നിതിന്‍ രാജിന്റെ ശബ്ദ സന്ദേശം പുറത്ത്.നിതിന്‍ രാജ് സഹപാഠികളോട് വെളിപ്പെടുത്തുന്ന ഓഡിയോ സന്ദേശമാണ് പുറത്തായത്. കൈയും കാലും വെട്ടുമെന്ന് അധ്യാപകന്‍ ഭീഷണിപ്പെടുത്തിയെന്ന് സന്ദേശത്തില്‍ പറയുന്നു. സ്റ്റാഫ് റൂം കൂട്ടമായി ആക്രമിക്കുന്ന സ്ഥലമാണ്. മാതാവിന്റെ സര്‍ജറിയുമായി ബന്ധപ്പെട്ട് കളിയാക്കി സംസാരിച്ചെന്നും സന്ദേശത്തിലുണ്ട്. നിതിന്റെ മരണത്തില്‍ സംശയമുണ്ടെന്ന് സഹോദരി പറഞ്ഞു. അധ്യാപകന്‍ റാമിനെതിരെ അവര്‍ ഗുരുതര ആരോപണം ഉന്നയിച്ചു.
മരണത്തില്‍ ആരോപണ വിധേയരായ ദന്തല്‍ അനാട്ടമി വിഭാഗം മേധാവി ഡോ റാം, അസ്സോസിയേറ്റ് പ്രൊഫസര്‍ ഡോ സംഗീത എന്നിവരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. .ഈ മാസം 10നാണ് നിതിന്‍ രാജ് കോളേജ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയത്. ഉടന്‍തന്നെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവം നടന്ന ദിവസം കോളജില്‍ നിന്ന് വിളിച്ചപ്പോള്‍ നിധിന് അപകടം പറ്റിയെന്നും ഐസിയുവിലാണെന്നുമാണ് അറിയിച്ചതെന്ന് അമ്മ പറയുന്നു. എന്നാല്‍ പിന്നീട് തിരിച്ചുവിളിച്ചപ്പോള്‍ ആരും ഫോണ്‍ എടുത്തില്ലെന്നും ബോധപൂര്‍വ്വം കോള്‍ കട്ട് ചെയ്തതായും അവര്‍ പരാതിപ്പെട്ടു. വകുപ്പ് മേധാവിക്ക് പുറമെ മറ്റ് രണ്ട് അധ്യാപകരും മകനെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ക്രൂരമായ റാഗിങ്ങിന് നിധിന്‍ ഇരയായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.
റാം നിതിനെ നിരന്തരം അധിക്ഷേപിക്കാറുണ്ടായിരുന്നു. മോശം വാക്കുകള്‍ വിളിച്ചിരുന്നു. ജാതിയുടെയും നിറത്തിന്റെയും പേരില്‍ അധിക്ഷേപിക്കുമായിരുന്നു. നിതിനെ കളിയാക്കുന്നത് കേട്ട് കുട്ടികള്‍ ചിരിച്ചില്ലെങ്കില്‍ അവരെയും അധ്യാപകന്‍ അടിച്ചിരുന്നുവെന്നും സഹോദരി പറഞ്ഞു. വിദ്യാര്‍ഥിക്കെതിരായ ജാത്യാധിക്ഷേപത്തില്‍ സമഗ്രാന്വേഷണമാണ് കുടുംബം ആവശ്യപ്പെടുന്നത്