എല്‍ഡിഎഫ് തൊണ്ണൂറിലധികം സീറ്റുകള്‍ നേടും: മൂന്നാമൂഴം ഉറപ്പെന്ന് എം വി ഗോവിന്ദന്‍
തിരുവനന്തപുരം: കേരളത്തില്‍ എല്‍ഡിഎഫ് തുടര്‍ഭരണം നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തൊണ്ണൂറില്‍ കുടുതല്‍ സീറ്റുകള്‍ നേടി ഇടതുപക്ഷം അധികാരത്തിലെത്തും. 2016, 2021 ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം പ്രതീക്ഷകള്‍ പങ്കുവച്ചത്.
വോട്ടിങ് ശതമാനത്തിന്റെ പേരില്‍ യുഡിഎഫ് ഭരണം നേടുമെന്ന പ്രചാരണം അഴിച്ചുവിടുകയാണ്. ഇതില്‍ അടിസ്ഥാനമില്ല. എസ്‌ഐആര്‍ വോട്ടിങ് ശതമാനത്തില്‍ നിര്‍ണായകമായി. അസാധാരണമായി പോളിങ് വര്‍ധിച്ചെന്നന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. സംസ്ഥാനത്ത് മുന്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ വോട്ടര്‍മാരുടെ എണ്ണം കുറവായിരുന്നു. എസ്‌ഐആറിന് ശേഷം വോട്ടര്‍മാരുടെ എണ്ണം 2.71 കോടിയായി ചുരുങ്ങി. അവരില്‍ 78.27 ശതമാനം വോട്ട് രേഖപ്പെടുത്തി എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക്. 2021 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷി 94 മണ്ഡലങ്ങളില്‍ വോട്ടര്‍മാരുടെ എണ്ണം കുറഞ്ഞു. ഇതിന് കാരണം എസ്‌ഐആര്‍ ആണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ബിജെപിയും യുഡിഎഫും പണത്തിന്റെ സ്വാധീനം ഉപയോഗിച്ചു. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചു. ഉത്തരേന്ത്യയിലേതുപോലുള്ള ശ്രമങ്ങള്‍ കേരളത്തില്‍ കണ്ടു. രാഷ്ട്രീയ പോരാട്ടത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തര്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചും. ഇതിന്റെ ഫലം തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുമെന്നും എം വി ഗോവിന്ദന്‍ അറിയിച്ചു.