ഓട്ടിസം പരിചരണത്തിനായുള്ള ഹെർബൽ ഓയിൽ കണ്ടുപിടുത്തം; മലയാളി ഗവേഷകന് പേറ്റന്റ്
തിരുവനന്തപുരം: ഓട്ടിസം പരിചരണ രംഗത്ത് ശ്രദ്ധേയമായ നേട്ടമായി, കേരളത്തിലെ ഗവേഷകനായ ആർ.ആർ. രാഹുൽ വികസിപ്പിച്ച ഹെർബൽ ഓയിൽ ഫോർമുലേഷന് ഇന്ത്യൻ പേറ്റന്റ് (നമ്പർ: 579434) ലഭിച്ചു. ശാസ്ത്രീയവും സാങ്കേതികവുമായ വിശദമായ പരിശോധനകൾക്കുശേഷമാണ് പേറ്റന്റ് ലഭിച്ചത്.
ഓട്ടിസം സംബന്ധമായ പരിചരണത്തിനായി രൂപകൽപ്പന ചെയ്‌ത ഇന്ത്യയിലെ ആദ്യ പേറ്റന്റുള്ള ഹെർബൽ ഓയിൽ ഫോർമുലേഷനാണ് ഇത്. സമാന വിഷയത്തിൽ അന്താരാഷ്ട്ര തലത്തിൽ ഇതുവരെ ഒരു യു.എസ്. പേറ്റന്റ് മാത്രമാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്.
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് പൂവത്തൂർ സ്വദേശിയായ രാഹുൽ, ഓട്ടിസവുമായി ബന്ധപ്പെട്ട അവസ്ഥകളെക്കുറിച്ചുള്ള ദീർഘകാല ഗവേഷണങ്ങളുടെ ഭാഗമായാണ് ഈ ഫോർമുലേഷൻ വികസിപ്പിച്ചത്. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ഇദ്ദേഹം ചിന്താർമണി വൈദ്യവും ശരനൂൽ ശാസ്ത്രവും ഉൾപ്പെടെയുള്ള പരമ്പരാഗത ചികിത്സാ വിജ്ഞാന സംവിധാനങ്ങളെ പഠിച്ച്, അവയുടെ നാഡീവ്യവസ്ഥയുമായി ബന്ധപ്പെട്ട വികസന അവസ്ഥകളിലേക്കുള്ള സാധ്യതകൾ അന്വേഷിച്ചുവരികയായിരുന്നു.
ഓട്ടിസം ബാധിച്ച ചില വ്യക്തികളിൽ ഈ ഫോർമുലേഷൻ ഉപയോഗിച്ച് അതിന്‍റെ ഫലപ്രാപ്‌തി വിലയിരുത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് 2022-ൽ പേറ്റന്‍റിനായി അപേക്ഷ നൽകിയത്. തുടർന്ന് ശാസ്ത്രജ്ഞരുടെ മേൽനോട്ടത്തിൽ നടത്തിയ വിശദമായ പരിശോധനകളും വിലയിരുത്തലുകളും പൂർത്തിയാക്കിയ ശേഷമാണ് ഈ ഫോർമുലേഷന് പേറ്റന്‍റ് സംരക്ഷണം ലഭിച്ചത്.
കറുകപ്പുല്ല്, ചന്ദനം, രുദ്രാക്ഷം എന്നിവ ഉൾപ്പെടെയുള്ള ആയുർവേദ ഔഷധ ഘടകങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയതാണ് ഈ ഹെർബൽ ഓയിൽ.