ബലാത്സംഗ കേസില്‍ ഒമര്‍ ലുലുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം

ബലാത്സംഗ കേസില്‍ ഒമര്‍ ലുലുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ സംവിധായകന്‍ ഒമര്‍ ലുലുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണെന്ന് നടിയുമായുണ്ടായത് എന്ന് ഒമര്‍ ലുലു ഹൈക്കോടതിയില്‍ വ്യക്തമാക്കി. ജസ്റ്റിസ് എ.നസറുദ്ദീന്‍ അധ്യക്ഷനായ ബെഞ്ചാണ് ഒമര്‍ ലുലുവിന് ഇടക്കാലല മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഹര്‍ജി വിശദമായ വാദത്തിനായി ജൂണ്‍ ആറിലേക്കു മാറ്റി.

യുവ നടിയുടെ പരാതിയിലാണ് ഒമര്‍ ലുലുവിനെതിരെ നെടുമ്പാശേരി പൊലീസ് കേസെടുത്തത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ ബലാത്സംഗം ചെയ്‌തെന്നായിരുന്നു നടി പരാതിയില്‍ ഉന്നയിക്കുന്നത്. കൊച്ചിയില്‍ സ്ഥിര താമസമാക്കിയ യുവ നടിയാണ് സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. കൊച്ചി സിറ്റി പൊലീസിനു നല്‍കിയ പരാതി പിന്നീട് നെടുമ്പാശേരി പൊലീസിനു കൈമാറുകയായിരുന്നു. കഴിഞ്ഞ ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ ഒമര്‍ ലുലു സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് സൗഹൃദം നടിച്ച് വിവിധ സ്ഥലങ്ങളില്‍ വച്ച് ബലാത്സംഗം ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്.

അതേസമയം, നടിയുമായി തനിക്ക് അടുത്ത സൗഹൃദം ഉണ്ടായിരുന്നതായി ഒമര്‍ ലുലു നേരത്തെ വ്യക്തമാക്കിയിരുന്നു. യുവതിയുമായി വിവിധ സ്ഥലങ്ങളില്‍ യാത്ര നടത്തിയിട്ടുണ്ട്. എന്നാല്‍ സൗഹൃദം ഉപേക്ഷിച്ചതോടെ തന്നോട് വ്യക്തിവിരോധം ആയെന്നും ഇതാണ് പരാതിക്ക് പിറകിലെന്ന് സംശയിക്കുന്നതായും ഒമര്‍ ലുലു പറഞ്ഞു.