'സിഗ് സാഗ് കൈയക്ഷരം സാധാരണക്കാര്‍ക്കോ നീതി പീഠത്തിനോ മനസിലാകുന്നില്ല , വൃത്തിയുള്ള കൈയക്ഷരത്തിലെഴുതണം': ഡോക്ടര്‍മാരോട് ഒഡീഷ സര്‍ക്കാര്‍

'സിഗ് സാഗ് കൈയക്ഷരം സാധാരണക്കാര്‍ക്കോ നീതി പീഠത്തിനോ മനസിലാകുന്നില്ല , വൃത്തിയുള്ള കൈയക്ഷരത്തിലെഴുതണം': ഡോക്ടര്‍മാരോട് ഒഡീഷ സര്‍ക്കാര്‍

ഭുവനേശ്വര്‍: ഡോക്ടര്‍മാര്‍ മരുന്ന് കുറിപ്പടികള്‍ വൃത്തിയുള്ള കൈയക്ഷരത്തിലെഴുതണമെന്ന് ഉത്തരവിട്ട് ഒഡിഷ സര്‍ക്കാര്‍.

മറ്റുള്ളവര്‍ക്ക് വായിക്കാനാകുന്ന രീതിയില്‍ ഡോക്ടര്‍മാര്‍ കുറിപ്പടികളെഴുതണമെന്ന് ഉത്തരവിറക്കാൻ കഴിഞ്ഞദിവസം ഒഡിഷ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

'സര്‍ക്കാര്‍ ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍, സ്വകാര്യ ക്ലിനിക്കുകള്‍, സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ എന്നിവിടങ്ങളിലെ എല്ലാ മെഡിക്കല്‍ പ്രാക്ടീഷണര്‍മാരും മെഡിക്കല്‍ ഓഫീസര്‍മാരും ദേശീയ മെഡിക്കല്‍ കമ്മീഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ വൃത്തിയുള്ള കൈയക്ഷരത്തിലോ ടൈപ്പ് ചെയ്തോ കുറിപ്പടി എഴുതണം എന്നാണ് ഉത്തരവില്‍ പറയുന്നത്.

കഴിഞ്ഞദിവസം കേസ് പരിഗണിക്കവെ ഡോക്ടറെഴുതിയ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വായിച്ച്‌ മനസിലാക്കാൻ കഴിയാതെ വന്നതില്‍ ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. പാമ്ബു കടിയേറ്റ് മകൻ മരിച്ച സംഭവത്തില്‍ ആശ്രിത ധനസഹായം ആവശ്യപ്പെട്ട് പിതാവ് കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് പരിഗണിക്കുമ്ബോള്‍ ഡോക്ടര്‍ നല്‍കിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ഡോക്ടറുടെ കൈയക്ഷരം വായിച്ചുമനസിലാക്കാൻ ജഡ്ജി ഏറെ ബുദ്ധിമുട്ടി. തുടര്‍ന്ന് ഡോക്ടര്‍തന്നെ നേരിട്ടെത്തിയായിരുന്നു റിപ്പോര്‍ട്ട് വായിച്ചുകേള്‍പ്പിച്ചത്.

ഇതോടെയാണ് മെഡിക്കല്‍ സംബന്ധമായ എല്ലാ റിപ്പോര്‍ട്ടുകളും ആളുകള്‍ക്ക് വായിക്കാനുകുന്ന രീതിയില്‍ എഴുതണമെന്ന് കോടതി ആവശ്യപ്പെട്ടത്. വളഞ്ഞ് പുളഞ്ഞുള്ള( സിഗ് സാഗ്) കൈയക്ഷരം സാധാരണക്കാര്‍ക്കോ നീതി പീഠത്തിനോ മനസിലാകുന്നില്ലെന്നും ഇത്തരം കൈയക്ഷരം ഡോക്ടര്‍മാര്‍ക്കിടയില്‍ ഫാഷനായിക്കൊണ്ടിരിക്കുകയാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.