' മകൾ ലൗ ജിഹാദിന്റെ ഇര'; മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ സഹായം തേടി മൊണാലിസയുടെ പിതാവ്

Mar 14, 2026 - 11:14
 0  6
' മകൾ ലൗ ജിഹാദിന്റെ ഇര'; മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ സഹായം തേടി മൊണാലിസയുടെ പിതാവ്

പ്രയാഗ്‌രാജ് കുംഭമേളയിലൂടെ പ്രശസ്തയായ  മൊണാലിസ ഭോസ്ലെയുടെ വിവാഹം വലിയ രാഷ്ട്രീയ-സാമൂഹിക വിവാദത്തിലേക്ക് വഴിമാറുന്നു. കഴിഞ്ഞ ദിവസം കേരളത്തിൽ വിവാഹിതയായ മൊണാലിസയെ മധ്യപ്രദേശിലേക്ക് കൊണ്ടുവരുന്നതിനായി പിതാവ് ജയസിങ് ഭോസ്‌ലെ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന്റെ ഇടപെടൽ തേടിയിരിക്കുകയാണ്. 

മധ്യപ്രദേശിലെ മഹേശ്വർ സ്വദേശിയും നാടോടി വിഭാഗത്തിലെ പാർധി സമുദായാംഗവുമായ മൊണാലിസ ഭോസ്‌ലെ കഴിഞ്ഞ ബുധനാഴ്ചയാണ് തിരുവനന്തപുരത്തെ ക്ഷേത്രത്തിൽ വച്ച് ഫർമാൻ ഖാൻ എന്ന യുവാവിനെ വിവാഹം കഴിച്ചത്.

കേരളത്തിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയ ശേഷം തന്റെ മകൾ ലൗ ജിഹാദിന് ഇരയായെന്ന പിതാവ് നടത്തിയ ആരോപണം സംഭവം കൂടുതൽ വിവാദമാക്കുകയായിരുന്നു. 

എന്റെ മകൾ രാജ്യം മുഴുവൻ പേരെടുത്തവളാണ്. മൊണാലിസയെ സുരക്ഷിതമായി മധ്യപ്രദേശിലേക്ക് തിരിച്ചെത്തിക്കുമെന്ന് ഉറപ്പാക്കാൻ മുഖ്യമന്ത്രി മോഹൻ യാദവിനോട് ഞാൻ അഭ്യർത്ഥിക്കുന്നു. ഫർമാൻ ഖാൻ എന്ന മുസ്ലീം യുവാവ് അവളെ ചതിയിലൂടെ കുടുക്കിയതാണ്. ഇതൊരു ലൗ ജിഹാദ് കേസാണ്," ജയസിങ് ഭോസ്‌ലെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അതേസമയം, മൊണാലിസയെ നാട്ടിലേക്ക് മടങ്ങാൻ പ്രേരിപ്പിക്കാൻ ശ്രമിക്കുമെന്ന് ഹിന്ദു ജാഗരൺ മഞ്ച് ഭാരവാഹികളായ സമീർ മഹുലെയും ഭൂപേന്ദ്ര ചൗഹാനും പറഞ്ഞു.

 ഇതേസമയം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും വിവാഹം കഴിക്കാനുള്ള തീരുമാനം താൻ സ്വയം എടുത്തതാണെന്നും മൊണാലിസ തിരുവനന്തപുരം പ്രസ്ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

തങ്ങളുടെ വിവാഹം ഹിന്ദു ആചാരപ്രകാരമാണ് നടത്തിയതെന്നും വിവാഹത്തിനായി മതം മാറിയിട്ടില്ലെന്നും മൊണാലിസ പറഞ്ഞു. തങ്ങളുടെ വിവാഹവുമായി പ്രചരിച്ച വാർത്ത തള്ളിക്കളഞ്ഞ ഇരുവരും, തങ്ങളുടെ ബന്ധം പരസ്പര ബഹുമാനത്തിൽ അധിഷ്ഠിതമാണെന്നും മതം ഒരിക്കലും വിവാഹത്തിന് ഒരു നിബന്ധനയായിരുന്നില്ലെന്നും വ്യക്തമാക്കി.