ലഡാക്ക് പ്രക്ഷോഭം: സോനം വാങ്ചുക്കിനെതിരെ സിബിഐ അന്വേഷണം

Sep 25, 2025 - 19:43
 0  166
ലഡാക്ക് പ്രക്ഷോഭം: സോനം വാങ്ചുക്കിനെതിരെ സിബിഐ അന്വേഷണം

ന്യൂഡല്‍ഹി: ലഡാക്കിലെ പരിസ്ഥിതി ആക്ടിവിസ്റ്റായ സോനം വാങ്ചുക്കിന്റെ സ്ഥാപനത്തിനെതിരെ സിബിഐ അന്വേഷണം. സംസ്ഥാന പദവി, സ്വയം ഭരണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ലഡാക്കില്‍ ഉയര്‍ന്ന പ്രതിഷേധം വെടിവെപ്പിലും മരണങ്ങളിലും കലാശിച്ചതിന് പിന്നാലെയാണ് ഇതേ ആവശ്യങ്ങള്‍ ഉയര്‍ത്തുന്ന സോനം വാങ്ചുക്ക് സ്ഥാപിച്ച ഹിമാലയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ്‌സ് ലഡാക്ക് എന്ന സംഘടനയ്ക്കും എതിരെ അന്വേഷണം. വിദേശ സംഭാവന (നിയന്ത്രണ) നിയമം ലംഘിച്ച് സംഭാവന സ്വീകരിച്ചെന്ന ആരോപണത്തിലാണ് സിബിഐ നടപടി എന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ആരോപണവുമായി ബന്ധപ്പെട്ട് ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. എന്നാല്‍ വാങ്ചുക്ന്റെ ഹിമാലയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ്‌സ് ലഡാക്ക് എന്ന സംഘടന യുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കുന്ന നടപടി ഒരാഴ്ചയായി പുരോഗമിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. എഫ്സിആര്‍എ ക്ലിയറന്‍സ് ഇല്ലാതെ വിദേശ ഫണ്ട് സ്വീകരിച്ചതായി ആരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അന്വേഷണത്തിന് നിര്‍ദേശിച്ചത്.

വാങ്ചുക്ക് ഈ വര്‍ഷം ഫെബ്രുവരി ആറിന് പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചതിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. സ്ഥാപനത്തിന് ഭൂമി നല്‍കിയ നടപടി ഓഗസ്റ്റില്‍ ലഡാക്ക് ഭരണകൂടം റദ്ദാക്കിയിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

സിബിഐ അന്വേഷണം നടക്കുന്നുണ്ടെന്ന് വാങ്ചുകും സ്ഥീരകിച്ചു. വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ പ്രതികരണത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പത്ത് ദിവസം മുന്‍പ് സിബിഐ സംഘം സന്ദര്‍ശിച്ചിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കുന്നു. എന്നാല്‍ നിയമ ലംഘനങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് സോനം വാങ്ചുക്കിന്റെ നിലപാട്. യുഎന്‍, സ്വിസ് സര്‍വകലാശാല, ഒരു ഇറ്റാലിയന്‍ സംഘടന എന്നിവയില്‍ നിന്നാണ് സംഘടനയ്ക്ക് പണം ലഭിച്ചിട്ടുള്ളത്. ഇടപാടുമായി ബന്ധപ്പെട്ട് നികുതി ഒടുക്കിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിക്കുന്നു.