മുന്നിലിരുന്നാലും പിന്നിലിരുന്നാലും എല്ലാ യാത്രക്കാർക്കും സീറ്റ് ബൽറ്റ് നിർബന്ധമെന്ന് പൊലീസ്
തിരുവനന്തപുരം: പിൻ സീറ്റിലിരിക്കുന്നവർക്കും സീറ്റ് ബൽറ്റ് നിർബന്ധമെന്ന് കേരള പൊലീസ്. മുൻ സീറ്റിൽ ബൽറ്റ് നിർബന്ധമായതുപോലെ തന്നെ നിയമപരമായും സുരക്ഷക്കായും സീറ്റ് ബൽറ്റ് നിർബന്ധമാണെന്ന് പൊലീസ് പറയുന്നു. അല്ലാത്ത പക്ഷം പിന്നിലിരിക്കുന്നവർക്ക് മാത്രമല്ല, മുന്നിലിരുന്ന് യാത്ര ചെയ്യുന്നവർക്കും ഇത് അപകടകരമാണെന്ന് കേരള പൊലീസിന്‍റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിൽ പങ്കുവച്ച് കുറിപ്പിൽ വിശദീകരിക്കുന്നു.
ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ...
വാഹനം ഓടിക്കുമ്പോൾ മുന്നിലിരിക്കുന്ന യാത്രക്കാരെ മാത്രം സീറ്റ്ബെൽറ്റ് ധരിക്കാൻ നിർബന്ധിക്കുന്ന പ്രവണതയുണ്ട്. എന്നാൽ അപകടം സംഭവിക്കുമ്പോൾ മുന്നിലും പിന്നിലും ഇരിക്കുന്ന യാത്രക്കാരെ ഒരുപോലെ അപകട സാധ്യതകളിൽ നിന്ന് രക്ഷിക്കുന്നത് സീറ്റ്ബെൽറ്റ് ആണ്.
പിന്നിലിരിക്കുന്ന യാത്രക്കാർ സീറ്റ്ബെൽറ്റ് ധരിക്കാത്ത പക്ഷം, തങ്ങൾക്ക് മാത്രമല്ല, മുന്നിൽ ഇരിക്കുന്നവർക്കും ഗുരുതരമായ അപകടം സംഭവിക്കാൻ സാധ്യതയുണ്ട്.
സെക്കൻഡറി, ടെറിഷറി ഇമ്പാക്ടുകളിൽ നിന്ന് സംരക്ഷണം നൽകുന്ന സീറ്റ് ബെൽറ്റ് യാത്രക്കാർ വാഹനത്തിൽ നിന്ന് തെറിച്ചു പോകുന്നതും, ഗുരുതര പരിക്കുകൾ സംഭവിക്കുന്നതും തടയുന്നു. കാറപകടങ്ങളിൽ 45% മരണവും, 60% ഗുരുതര പരിക്കുകളും സീറ്റ് ബെൽറ്റ് ധരിച്ചാൽ ഒഴിവാക്കാം.
അതിനാൽ, വാഹനത്തിൽ സഞ്ചരിക്കുമ്പോൾ മുന്നിലായാലും പിന്നിലായാലും എല്ലാ യാത്രക്കാരും സീറ്റ്ബെൽറ്റ് ധരിക്കേണ്ടത് നിയമപരമായും സുരക്ഷക്കായും നിർബന്ധമാണ്. യാത്രയുടെ ആരംഭത്തിൽ തന്നെ എല്ലാവരും സീറ്റ്ബെൽറ്റ് ധരിച്ചിരിക്കുന്നുവെന്ന് ഉറപ്പാക്കണം.
സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുകയും, ഓരോ യാത്രയും സുരക്ഷിതമാക്കുകയും ചെയ്യുക