സ്കൂൾ സമയമാറ്റം: സർക്കാരിനോട് വിരട്ടൽ വേണ്ട; നിലപാട് വ്യക്തമാക്കി മന്ത്രി ശിവൻകുട്ടി

കോഴിക്കോട്: സ്കൂൾ സമയമാറ്റത്തിൽ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടി സൗജന്യം കൊടുക്കാൻ സാധിക്കില്ലെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവൻകുട്ടി. പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് സർക്കാരിനെ വിരട്ടുന്നതൊന്നും ശരിയായ കാര്യമല്ല.
സർക്കാരിനെ സംബന്ധിച്ചിടത്തോളം കുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് പ്രാധാന്യം നൽകുന്നതെന്നും മന്ത്രി പറഞ്ഞു. സമയം മാറ്റണമെന്ന് ആഗ്രഹിക്കുന്നവർ, അവരുടെ ആവശ്യത്തിന് വേണ്ടി അവർ സമയം ക്രമീകരിക്കുകയാണ് ചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു.
സ്കൂളുകളിൽ സമയമാറ്റം നടപ്പിലാക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിന് എതിരെ എ.പി - ഇ.കെ വിഭാഗം സമസ്ത രംഗത്തെത്തിയിരുന്നു. സ്കൂളുകളുടെ പ്രവൃത്തി സമയം മാറ്റുന്നത് മദ്രസാ വിദ്യാഭ്യാസത്തിന് തടസ്സമാകുമെന്നാണ് സമസ്ത നേതാക്കൾ പറഞ്ഞത്.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. വിഷയത്തിൽ സമസ്ത പ്രക്ഷോഭത്തിന് ഒരുങ്ങുന്നതിനിടെയാണ് സ്കൂൾ സമയമാറ്റത്തെക്കുറിച്ച് ആലോചന ഇല്ലെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.
എട്ടു മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠനസമയം അര മണിക്കൂര്‍ കൂടി വര്‍ധിപ്പിച്ച് കഴിഞ്ഞ മാസമാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടത്. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 15 മിനിറ്റും ഉച്ചയ്ക്ക് ശേഷം 15 മിനിറ്റുമാണ് ഇതിലൂടെ വര്‍ധിച്ചത്. രാവിലെ 9.45 മുതല്‍ വൈകിട്ട് 4.15 വരെയാണ് പുതിയ പ്രവൃത്തിസമയം.
സ്‌കൂള്‍ സമയം കൂട്ടിയതില്‍ പുനരാലോചന വേണമെന്ന സമസ്തയുടെ ആവശ്യം തള്ളിയായിരുന്നു ഈ ഉത്തരവ്.