വൻ വ്യോമാക്രമണ നീക്കം തകർത്ത് സൗദി; 11 മിസൈലുകളും 18 ഡ്രോണുകളും വെടിവെച്ചിട്ടു
സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമാക്കി നടന്ന വൻ വ്യോമാക്രമണ നീക്കങ്ങളെ സൗദി പ്രതിരോധ സേന വിജയകരമായി തകർത്തു. എണ്ണ നഗരമായ ജുബൈലിൽ ഇന്ന് പുലർച്ചെയുണ്ടായ ആക്രമണശ്രമത്തിൽ 11 ബാലിസ്റ്റിക് മിസൈലുകളും 18 ഡ്രോണുകളുമാണ് വ്യോമ പ്രതിരോധ സേന വെടിവെച്ചിട്ടതെന്ന് മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു.
മിസൈലുകൾ ആകാശത്തുവെച്ച് തകർക്കപ്പെട്ടതിനെത്തുടർന്ന് അവയുടെ അവശിഷ്ടങ്ങൾ പ്രധാനപ്പെട്ട ഊർജ്ജ നിലയങ്ങളുടെ പരിസര പ്രദേശങ്ങളിൽ പതിച്ചിട്ടുണ്ടെങ്കിലും, നാശനഷ്ടങ്ങൾ സംബന്ധിച്ച ഔദ്യോഗിക വിലയിരുത്തലുകൾ നടന്നുവരികയാണ്.
ആക്രമണത്തെത്തുടർന്ന് കിഴക്കൻ പ്രവിശ്യയിൽ സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. ദേശീയ അടിയന്തര മുന്നറിയിപ്പ് പ്ലാറ്റ്‌ഫോം വഴി ജനങ്ങൾക്ക് കൃത്യമായ സുരക്ഷാ നിർദ്ദേശങ്ങൾ നൽകുകയും അപകടസാധ്യത ഒഴിഞ്ഞുവെന്ന് ഉറപ്പാക്കിയ ശേഷം അവ പിൻവലിക്കുകയും ചെയ്തു. ജനങ്ങൾ കെട്ടിടങ്ങൾക്കുള്ളിലെ സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരണമെന്നും ദൃശ്യങ്ങൾ പകർത്താനോ മറ്റോ പുറത്തിറങ്ങരുതെന്നും സുരക്ഷാ സേന കർശനമായി നിർദ്ദേശിച്ചിരുന്നു.
സൗദി പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, ഇതുവരെ നടന്ന വിവിധ ആക്രമണശ്രമങ്ങളിലായി ഏകദേശം 903 ഡ്രോണുകളും 83 ബാലിസ്റ്റിക് മിസൈലുകളും 9 ക്രൂയിസ് മിസൈലുകളും സൈന്യം വിജയകരമായി പ്രതിരോധിച്ചിട്ടുണ്ട്.