രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; രണ്ടാം കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച് കോടതി
തിരുവനന്തപുരം: പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗക്കേസിൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു.
കെപിസിസി അധ്യക്ഷന് 23 വയസ്സുള്ള യുവതി നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തിരുന്നത്. യുവതിയുടെ പരാതി കെപിസിസി അധ്യക്ഷൻ പോലീസിന് കൈമാറുകയായിരുന്നു. വിവാഹ വാഗ്ദാനം നൽകി ഔട്ട് ഹൗസിലേക്ക് കൂട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് കേസ്.
പരാതിക്കാരിയുടെ മൊഴിയും തെളിവുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. അതിഗുരുതരമായ ഈ പരാതിയിൽ വാദം പൂർത്തിയാക്കിയത് അടച്ചിട്ട മുറിയിലായിരുന്നു. രാഹുലിനെതിരെ പെൺകുട്ടി ഉന്നയിച്ചിരിക്കുന്നത് കടുത്ത അതിക്രമങ്ങളാണ്. പരിചയമുണ്ടായിരുന്ന രാഹുൽ ആദ്യം പ്രണയാഭ്യർത്ഥനയും പിന്നീട് വിവാഹ അഭ്യർത്ഥനയും നടത്തിയിരുന്നു. വീട്ടുകാരുമായി വിവാഹം ചർച്ച ചെയ്ത ശേഷം, വിവാഹം നിശ്ചയിക്കുന്നതിന് മുൻപ് ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഔട്ട് ഹൗസിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
രാഹുലിൻ്റെ സുഹൃത്ത് ഫെനി നൈനാൻ ആണ് കാർ ഓടിച്ചിരുന്നത്. ഔട്ട് ഹൗസിൽ വെച്ച്, “എനിക്ക് നിന്നെ ബലാത്സംഗം ചെയ്യണമെന്ന്” രാഹുൽ പറഞ്ഞതായും, ഉപദ്രവം തുടങ്ങിയപ്പോൾ കാലു പിടിച്ച് വെറുതെ വിടണമെന്ന് അപേക്ഷിച്ചിട്ടും രാഹുൽ അതിക്രൂരമായി ലൈംഗിക അതിക്രമം നടത്തിയെന്നുമാണ് പരാതിക്കാരി മൊഴി നൽകിയിരിക്കുന്നത്. ആക്രമണത്തിൽ മാനസികമായും ശാരീരികമായും തളർന്നുവെന്നും ശരീരത്തിൽ മുറിവുകളുണ്ടായി എന്നും പെൺകുട്ടി മൊഴി നൽകി. രാഹുലിനെ പേടിച്ച് പരാതി നൽകാൻ വൈകിയെന്നും യുവതി വ്യക്തമാക്കി.