രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി യുവതി
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി അതിജീവിത. എംഎൽഎയ്‌ക്കെതിരെ നിരവധി ലൈംഗിക ആരോപണങ്ങൾ ഉയർന്നതിന് ശേഷം ഒരു പരാതി ലഭിക്കുന്നത് ഇതാദ്യമായാണ്.
രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാംഗം സ്ഥാനം രാജിവയ്ക്കാതിരുന്നതിന് ഇതുവരെ പറഞ്ഞ കാരണങ്ങളിലൊന്ന് അദ്ദേഹത്തിനെതിരെ ഔദ്യോഗികമായ ഒരു പരാതിയും ഇല്ലായിരുന്നു എന്നതാണ്.
എംഎൽഎയുടേതെന്ന പേരിൽ ഒരു ഓഡിയോ ക്ലിപ്പും ചാറ്റ് സ്‌ക്രീൻഷോട്ടുകളും ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് മൂന്ന് ദിവസത്തിന് ശേഷമാണ് ഈ സംഭവവികാസം.
ഓഡിയോയിൽ, ഗർഭത്തിൻറെ ആദ്യ മാസത്തിൽ താൻ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് യുവതി സംസാരിക്കുന്നു. അതേസമയം രാഹുൽ യുവതിയോട് ആശുപത്രിയിൽ പോകാൻ മോശമായ രീതിയിൽ ആവശ്യപ്പെടുന്നതും കേൾക്കാം.
രാഹുൽ "ഒരുപാട് മാറിയിരിക്കുന്നു" എന്ന് യുവതി പറയുന്നതും കുട്ടിയെ ആഗ്രഹിച്ചത് രാഹുലായിരുന്നുവെന്ന് ഓർമ്മിപ്പിക്കുന്നതും ഓഡിയോ ക്ലിപ്പിൽ കേൾക്കാം.
രാഹുലിന്റെ സന്ദേശങ്ങളുടെ മറ്റൊരു സ്ക്രീൻഷോട്ടിൽ, "എനിക്ക് നിന്നെ ഗർഭിണിയാക്കണം, എനിക്ക് നമ്മുടെ കുഞ്ഞിനെ വേണം" എന്ന് പറയുന്നു.
അതേസമയം നിയമപരമായ മാർഗങ്ങളിലൂടെ സ്വയം പ്രതിരോധിക്കുന്നത് തുടരുമെന്ന് രാഹുൽ ഫേസ്ബുക്കിൽ പ്രതികരിച്ചു.
"ഞാൻ ഒരു കുറ്റകൃത്യവും ചെയ്തിട്ടില്ലെന്ന് എനിക്ക് ഉറപ്പുള്ളിടത്തോളം കാലം, ഞാൻ നിയമപരമായി പോരാടും. കോടതിക്ക് മുമ്പിലും ജനങ്ങളുടെ മുമ്പിലും എല്ലാം തെളിയിക്കും. സത്യം വിജയിക്കും," അദ്ദേഹം എഴുതി.
അതേസമയം വിവാദങ്ങളോട് പ്രതികരിച്ചുകൊണ്ട്, ആരോപണങ്ങളിൽ "പുതിയതായി ഒന്നുമില്ല" എന്നാണ് രാഹുൽ ആദ്യം പ്രതികരിച്ചത്. "കഴിഞ്ഞ മൂന്ന് മാസമായി നിങ്ങൾ പറയുന്നത് ഇതാണ്. എനിക്ക് പറയാനുള്ളത് ഒന്നുമാത്രമാണ്. അന്വേഷണം നടക്കുന്നുണ്ട്. ആ അന്വേഷണവുമായി സഹകരിക്കുമെന്ന് ഞാൻ ഇതിനകം പറഞ്ഞിട്ടുണ്ട്. അന്വേഷണം മുന്നോട്ട് പോകട്ടെ." അദ്ദേഹം പറഞ്ഞു.
മുൻ ആരോപണങ്ങളെ തുടർന്ന് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചിരുന്നു. പിന്നീട് കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടു.