ശബരിമല സ്വർണ്ണക്കൊള്ള കേസ്; എ പത്മകുമാർ റിമാൻഡിൽ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ. പത്മകുമാറിനെ വീണ്ടും റിമാൻഡ് ചെയ്തു. എസ്.ഐ.ടി കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ ശേഷമാണ് പത്മകുമാറിനെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് കൊണ്ടുപോയത്.
കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് കുരുക്കായി മാറിയിരിക്കുകയാണ് ചോദ്യം ചെയ്യലിൽ പത്മകുമാർ നൽകിയ മൊഴി. ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രി കണ്ഠരര് രാജീവർക്ക് അടുത്ത ബന്ധമുണ്ടെന്ന് പത്മകുമാർ മൊഴി നൽകി. പോറ്റി ശബരിമലയിൽ ശക്തനായത് തന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പിൻബലത്തിലാണെന്നും പത്മകുമാർ ആവർത്തിച്ചു. സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതികളിലൊരാളാണ് ഉണ്ണികൃഷ്ണൻ പോറ്റി.
സ്പോൺസർ ആകാൻ പോറ്റി സർക്കാരിൽ ആരെയൊക്കെ സമീപിച്ചെന്ന ചോദ്യത്തിന് പത്മകുമാർ വ്യക്തമായ ഉത്തരം നൽകിയില്ല. ഗോൾഡ് പ്ലേറ്റിംഗ് വർക്കുകൾ സന്നിധാനത്ത് ചെയ്യാൻ കഴിയാത്തതുകൊണ്ടാണ് മാനുവലിന് വിരുദ്ധമായി പുറത്തേക്ക് കൊണ്ടുപോകാൻ അനുമതി നൽകിയതെന്ന് പത്മകുമാർ വിശദീകരിച്ചു. എങ്കിലും, ഉദ്യോഗസ്ഥരോട് കൃത്യമായ തൂക്കവും അളവുമെടുത്ത് മാത്രമേ സ്വർണം കൊണ്ടുപോകാൻ പാടുള്ളൂ എന്ന് നിർദ്ദേശിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു