വികസന തുടർച്ചയ്ക്ക് എൽഡിഎഫ് വരണമെന്ന് പിണറായി വിജയൻ; നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് വി.ഡി.സതീശൻ
കണ്ണൂർ: കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാന തിരഞ്ഞെടുപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനത്തിന് ഇടവേള ഉണ്ടാകരുതെന്നും എൽഡിഎഫിന് മാത്രമേ നാടിനെ മുന്നോട്ട് കൊണ്ടുപോകാനാകൂവെന്ന് ജനങ്ങൾക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. അമല ബേസിക് സ്കൂളിലെ 194ാം ബൂത്തിൽ കുടുംബസമേതമെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
കഴിഞ്ഞ പത്തുവർഷം നാടിന്റെ വിവിധ മേഖലകളിൽ ഉണ്ടായ പുരോഗതിയുടെ അടിസ്ഥാനം എൽഡിഎഫ് സർക്കാർ രൂപീകൃതമായതാണെന്ന് അവർ കാണുന്നു. ഞങ്ങൾ എപ്പോഴും ജനങ്ങളെയാണ് വിശ്വസിച്ചിട്ടുള്ളത്. ജനങ്ങൾ ഞങ്ങളേയും വിശ്വസിച്ചിട്ടുണ്ടെന്ന് പിണറായി പറഞ്ഞു.
നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. എല്ലാ ജനങ്ങളും ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകണമെന്നും വോട്ട് ചെയ്യാതെ ആരും മാറി നിൽക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസരി ബാലകൃഷ്ണ മെമ്മോറിയൽ ഗവൺമെന്റ് കോളേജിൽ 135-ാം നമ്പർ ബൂത്തിൽ കുടുംബ സമേതം എത്തി വോട്ട് ചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
എല്ലാ ദേശീയ സർവേകളിലും യുഡിഎഫ് മികച്ച നിലയിലാണ്. തട്ടിക്കൂട്ടിയ സർവേകളുടെ കാര്യമല്ല പറയുന്നത്. മൂന്ന് മാസത്തിനിടയിൽ നാല് പ്രാവശ്യം കേരളം മുഴുവൻ സഞ്ചരിച്ചയാളാണ്. ജനവികാരം കൃത്യമായി ബോധ്യപ്പെട്ടിട്ടുള്ളയാളാണ്. ഞങ്ങൾ നൂറിലധികം സീറ്റുമായി അധികാരത്തിൽ വരും എന്നതിൽ ഒരു സംശയവുമില്ല. പ്രബുദ്ധരായ രാഷ്ട്രീയ ബോധ്യമുള്ള ആളുകളാണ് കേരളത്തിലുള്ളത്. എല്ലാം കൃത്യമായി നിരീക്ഷിക്കുന്നവരാണ്. ഇഷ്ടമുള്ളവർക്ക് വോട്ട് ചെയ്യാം. ആരും വോട്ട് ചെയ്യാതിരിക്കരുതെന്നും സതീശൻ പറഞ്ഞു.
സംസ്ഥാനത്ത് തൂക്ക് സഭ വരുമെന്നും അതിൽ ബിജെപി നിർണായക ശക്തിയാകുമെന്നും ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മാറ്റം വരുമെന്നും ജനം മാറ്റം ആഗ്രഹിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. തിരുവനന്തപുരം, കവടിയാർ ജവഹർ നഗർ എൽപിഎസിലെ 110ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം