കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു. കുവൈറ്റി ലേക്ക് ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആദ്യ വനിതാ അംബാസഡർ എന്ന ചരിത്രപരമായ ബഹുമതിയും ഗൾഫ് മേഖലയിൽ ഈ പദവിയിലെത്തുന്ന രണ്ടാമത്തെ വനിത എന്ന നേട്ടവും അവർക്ക് സ്വന്തമായി.
വിമാനത്താവളത്തിൽ വെച്ച് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സഞ്ജയ് കെ. മുലൂക്കയും കുവൈറ്റി പ്രോട്ടോക്കോൾ വകുപ്പിലെ ഉദ്യോഗസ്ഥരും ചേർന്നാണ് അംബാസഡറെ സ്വീകരിച്ചത്. ഇന്ത്യൻ എംബസിയിൽ സ്ഥിതി ചെയ്യുന്ന ശിലാഫലകത്തിൽ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര രക്തസാക്ഷികൾക്ക് അവർ ആദരാഞ്ജലികൾ അർപ്പിച്ചു. രാജ്യസേവനത്തിനായി പരമമായ ത്യാഗം ചെയ്ത ഈ രക്തസാക്ഷികളുടെ ധീരതയും അർപ്പണബോധവും ഓരോ ഇന്ത്യക്കാരനും പ്രചോദനമായി തുടരുന്നു എന്ന് അവർ അഭിപ്രായപ്പെട്ടു.
മഹാത്മാഗാന്ധിയുടെ പ്രതിമയിൽ അവർ പുഷ്പാർച്ചന നടത്തി. ഇന്ത്യയും കുവൈറ്റും തമ്മിലുള്ള വളർച്ചയുടെയും നിലനിൽക്കുന്ന പങ്കാളിത്തത്തിന്‍റെയും പ്രതീകമായി എംബസി വളപ്പിൽ ഒരു വേപ്പിൻ തൈ നടുകയും ചെയ്തു. പരമിത ത്രിപാഠിയുടെ ചുമതലയേൽക്കൽ ഇന്ത്യ-കുവൈത്ത് ഉഭയകക്ഷി ബന്ധത്തിൽ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുന്നതാണ്. ഉഭയകക്ഷി സഹകരണം കൂടുതൽ ദൃഢമാക്കാനും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനുമുള്ള പങ്കാളിത്ത പ്രതിബദ്ധത ഇത് ഉറപ്പിക്കുന്നു. ഈ മഹത്തായ ബഹുമതിയിൽ താൻ അതീവ സന്തുഷ്ടയാണെന്ന് പരമിത ത്രിപാഠി അറിയിച്ചു