മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു

Mar 3, 2026 - 07:19
 0  5
മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു

കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കേരള രാഷ്ട്രീയത്തിലെയും ദേശീയ രാഷ്ട്രീയത്തിലെയും ശക്തനായ സാന്നിധ്യമായിരുന്ന അദ്ദേഹം വടകര ലോക്‌സഭാ മണ്ഡലത്തെ തുടർച്ചയായി ആറുതവണ പ്രതിനിധീകരിച്ചിട്ടുണ്ട്.

സംസ്കാരം നാളെ രാവിലെ 9 മണിക്ക് നടക്കും.

പത്രപ്രവർത്തകനായി പ്രവർത്തിക്കവെ 1971-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി വടകരയിലാണ് ആദ്യമായി മത്സരിച്ചു ജയിച്ചത്. പിന്നീട് 1977, 1980, 1984, 1989, 1991 എന്നീ വർഷങ്ങളിൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പുകളിൽ വടകരയിൽ നിന്ന് ലോക്സഭാംഗമായി. 1989-90 കാലഘട്ടത്തിൽ വി.പി.സിംഗ് മന്ത്രിസഭയിൽ ടെലി കമ്മ്യൂണിക്കേഷൻ,ഷിപ്പിംഗ്, ഉപരിതല ഗതാഗത വകുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രിയായിട്ടുണ്ട്.

സോഷ്യലിസ്റ്റ് ആശയങ്ങളിൽ ഉറച്ചുനിന്ന അദ്ദേഹം വി.കെ. കൃഷ്ണമേനോന്റെ അനുയായിയായാണ് രാഷ്ട്രീയത്തിൽ വളർന്നത്. ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായിരുന്നെങ്കിലും, അടിയന്തരാവസ്ഥയ്ക്ക് ശേഷം പാർട്ടയിലുണ്ടായ ഭിന്നതയെത്തുടർന്ന്  ഇന്ദിരയുമായി അകന്നു. 77ലെ കോൺഗ്രസ്​ പിളർപ്പിൽ പ്രധാന പങ്കു വഹിക്കുകയും ചെയ്​തു.

കോൺഗ്രസ് പിളർന്നപ്പോൾ എ.കെ. ആന്റണിക്കും ശരദ് പവാറിനുമൊപ്പം കോൺഗ്രസ് (യു) വിഭാഗത്തിലും പിന്നീട് കോൺഗ്രസ് (എസ്) ലും നിലകൊണ്ടു. വർഷങ്ങളോളം കോൺഗ്രസ് (എസ്) അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായിരുന്നു.1995-ലാണ് അദ്ദേഹം വീണ്ടും ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്ക് മടങ്ങിയത്.

രാഷ്ട്രീയത്തിൽ സജീവമാകുന്നതിന് മുൻപ് മികച്ചൊരു പത്രപ്രവർത്തകൻ കൂടിയായിരുന്നു. സമകാലിക രാഷ്ട്രീയത്തെയും സോഷ്യലിസ്റ്റ് ആശയങ്ങളെയും കുറിച്ച് അദ്ദേഹം നിരവധി ലേഖനങ്ങൾ രചിച്ചിട്ടുണ്ട്. 

കെ.പി.ഉണ്ണികൃഷ്ണന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.