എം.എസ്.സി എൽസ-3 അപകടം; മൂന്ന് നാവികർക്ക് രാജ്യം വിടാൻ അനുമതി
എം.എസ്.സി എൽസ-3 കപ്പലപകടവുമായി ബന്ധപ്പെട്ട കേസിൽ നിർണ്ണായക വികാസങ്ങൾ. അപകടത്തിൽപ്പെട്ട കപ്പലിലെ മൂന്ന് നാവികർക്ക് രാജ്യം വിടാൻ ഹൈക്കോടതി ഉപാധികളോടെ അനുമതി നൽകി. പത്ത് ലക്ഷം രൂപയുടെ ആൾ ജാമ്യവും ഒരു ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരന്റിയും കെട്ടിവെക്കണമെന്നതാണ് പ്രധാന വ്യവസ്ഥ. അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കണമെന്നും ആവശ്യപ്പെടുന്ന പക്ഷം ഓൺലൈനായി ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ കപ്പൽ ക്യാപ്റ്റൻ ഉൾപ്പെടെയുള്ള മറ്റ് നാല് നാവികരുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. മജിസ്ട്രേറ്റിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷമേ ഇവർക്ക് രാജ്യം വിടാൻ അനുമതി നൽകുകയുള്ളൂ.
അതിനിടെ, കപ്പലിന്റെ ദുരവസ്ഥയെക്കുറിച്ച് അദാനി പോർട്ട്സ് പുറത്തുവിട്ട വിവരങ്ങൾ കേസിൽ നിർണ്ണായകമായി മാറുകയാണ്. വിഴിഞ്ഞം തുറമുഖത്ത് ചരക്ക് കയറ്റാനെത്തിയപ്പോൾ തന്നെ കപ്പൽ അപകടസാധ്യതയിലായിരുന്നുവെന്ന് കമ്പനി വ്യക്തമാക്കുന്നു. കപ്പൽ വലതുഭാഗത്തേക്ക് മൂന്ന് ഡിഗ്രിയിലധികം ചരിഞ്ഞിരുന്നുവെന്നും ചിത്രങ്ങൾ സഹിതം അധികൃതർ തെളിവ് നിരത്തി. കപ്പലിന്റെ ബല്ലാസ്റ്റ് ടാങ്കിൽ ചോർച്ചയുണ്ടായിരുന്നതും സ്റ്റെബിലിറ്റിയെ ബാധിച്ചിരുന്നതായും റിപ്പോർട്ടിലുണ്ട്.