ആലപ്പുഴ തീരത്ത് കപ്പല്‍ മുങ്ങിയ സംഭവം; ഹൈക്കോടതിയിൽ 1227 കോടി കെട്ടിവച്ച് മെഡിറ്ററേനിയൻ കമ്പനി
കൊച്ചി: ആലപ്പുഴ തോട്ടപ്പള്ളി തീരത്ത് കപ്പല്‍ മുങ്ങിയ സംഭവത്തില്‍ മെഡിറ്ററേനിയൻ കമ്പനി ബാങ്ക് ഗ്യാരണ്ടി കെട്ടിവച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരം 1227.62 കോടിയുടെ ബാങ്ക് ഗാരണ്ടിയാണ് കപ്പല്‍ കമ്പനി ഹൈക്കോടതിയിൽ കെട്ടിവച്ചത്. തുടർന്ന് വിഴിഞ്ഞത്ത് തടഞ്ഞിട്ട കപ്പൽ വിട്ടുകൊടുത്തു.
നഷ്ടപരിഹാരം നൽകില്ലെന്ന ആദ്യ നിലപാടിൽ നിന്ന് കമ്പനി പിൻവാങ്ങുകയായിരുന്നു. 9531 കോടിയാണ് കേരളം ആവശ്യപ്പെട്ടത്. നഷ്ടമൊന്നും ഉണ്ടായിട്ടില്ലെന്ന ആദ്യ നിലപാടിൽ നിന്ന് പിൻ വാങ്ങിയ കമ്പനി പിന്നീട് 133 കോടി നല്‍കാമെന്ന് അറിയിച്ചു. ഇതോടെ ഇടക്കാല ഉത്തരവ് പരിഷ്ക്കരിച്ച കോടതി 1277 കോടി കെട്ടിവയ്ക്കാന്‍ ഉത്തരവിടുകയായിരുന്നു.
തുക കെട്ടിവയ്ക്കാതെ കമ്പനിയുടെ എംഎസ‌്സി അക്കിറ്റേറ്റ എന്ന കപ്പല്‍ വിട്ടുകൊടുക്കേണ്ടതില്ലെന്ന ഉത്തരവ് കോടതി പുതുക്കിയില്ല. ഇതോടെയാണ് 133 കോടി കെട്ടാമെന്ന നിലപാടില്‍ നിന്ന് കമ്പനി പിന്നാക്കം പോയത്. അപകടം രാജ്യാതിര്‍ത്തിക്ക് പുറത്ത് 14.5 നോട്ടിക്കല്‍ മൈല്‍ അകലെയാണെന്നും നഷ്ടപരിഹാരം തേടിയുള്ള അഡ്മിറാലിറ്റി സ്യൂട്ട് നിലനില്‍ക്കില്ലെന്നും സ്യൂട്ട് നൽകാൻ സര്‍ക്കാരിന് അധികാരമില്ലെന്നുമായിരുന്നു കമ്പനിയുടെ വാദം.
കഴിഞ്ഞ മേയ് 24-നാണ് കേരളാ തീരത്തു നിന്ന് 14.5 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിലായിരുന്നു ലൈബീരിയൻ ചരക്കുകപ്പലായ എംഎസ്സി എൽസ - 3 അപകടത്തിൽപ്പെട്ടത്. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് ചരക്കുകപ്പൽ അറബിക്കടലിൽ മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന 640 കണ്ടെയ്നറുകളിൽ 13 എണ്ണത്തിൽ അപകടകരമായ വസ്തുക്കളായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പും പുറപ്പെടുവിച്ചിരുന്നു. കപ്പൽ പൂർണമായി മുങ്ങിയതോടെ കണ്ടെയ്നറുകൾ സംസ്ഥാനത്തിൻറെ തെക്കൻ തീരങ്ങളിൽ പലയിടത്തായി അടിഞ്ഞിരുന്നു.