എംഎസ്‍സി എൽസ: 9531 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: കേരള തീരത്ത് ചരക്ക് കപ്പൽ എംഎസ്‍സി എൽസ മുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരം തേടി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. 9000 കോടിയോളം രൂപയുടെ പരിസ്ഥിതി - ജൈവ ആവാസ വ്യവസ്ഥയില്‍ നാശനഷ്ടമുണ്ടായെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്. 9531 കോടി രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി വ്യാഴാഴ്ച പരിഗണിക്കും.
കഴിഞ്ഞ മേയ് 25നായിരുന്നു തോട്ടപ്പള്ളിയില്‍ നിന്ന് 13 നോട്ടിക്കല്‍ മൈല്‍ അകലെ എംഎസ്‌സി എല്‍സ എന്ന കപ്പൽ അപകടത്തിൽപ്പെട്ടത്. കപ്പൽ അപകടത്തിന്‍റെ പശ്ചാത്തലത്തിൽ തീരങ്ങളിൽ തുടർച്ചയായി പ്ലാസ്റ്റിക് അസംസ്കൃത വസ്തുക്കൾ അടിഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക വിദഗ്ധ സമിതിയാണ് നഷ്ടപരിഹാരം സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.