ഹസീനയുടെ തിരിച്ചറിയല്‍ കാര്‍ഡ് റദ്ദാക്കി; പൊതുതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാകില്ല

മുന്‍ പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ ദേശീയ തിരിച്ചറിയല്‍ കാർഡ് (എൻഐസി) റദ്ദാക്കിയതായി ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് കമ്മിഷൻ (ഇസി).
അടുത്ത വർഷം ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ ഹസീനയ്ക്ക് വോട്ട് ചെയ്യാനാകില്ല. ദേശീയ തിരിച്ചറിയല്‍ കാർഡ് റദ്ദാക്കപ്പെട്ടാല്‍ ആർക്കും വിദേശത്ത് നിന്ന് വോട്ട് ചെയ്യാൻ സാധിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ സെക്രട്ടറി അക്തർ അഹമ്മദ് പറഞ്ഞു. ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനോ മറ്റ് കാരണങ്ങളാലോ വിദേശത്തേക്ക് പലായനം ചെയ്തവർക്ക് അവരുടെ എൻഐസികള്‍ സജീവമായി തുടരുകയാണെങ്കില്‍ വോട്ടുചെയ്യാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹസീനയുടെ ഇളയ സഹോദരി ഷേഖ് റെഹാന, മകൻ സജീബ് വാസദ് ജോയ്, മകള്‍ സൈമ വാസദ് പുട്ടുള്‍ എന്നിവരുടെ എൻഐഡികള്‍ റദ്ദാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. റെഹാനയുടെ മക്കളായ തുലിപ് റിസ്വാന സിദ്ദിഖ്, അസ്‌മിന സിദ്ദിഖ്, അനന്തരവൻ റദ്വാൻ മുജിബ് സിദ്ദിഖ് ബോബി, അവരുടെ ഭാര്യാസഹോദരനും ഹസീനയുടെ മുൻ സുരക്ഷാ ഉപദേഷ്‌ടാവുമായ മുന്‍ മേജർ ജനറല്‍ താരിഖ് അഹമ്മദ് സിദ്ദിഖ്, ഭാര്യ ഷാഹിൻ സിദ്ദിഖ്, മകള്‍ ബുഷ്‌റ സിദ്ദിഖ് എന്നിവരെയും തെരഞ്ഞടുപ്പില്‍ വോട്ട് ചെയ്യുന്നതില്‍ നിന്ന് വിലക്കി.