ലാഹോർ മിൻഹാജ് സർവകലാശാലയിൽ ഫാദർ ജോസഫ് വർഗീസ് പ്രസംഗിക്കുന്നു; ലോക മതങ്ങളെക്കുറിച്ച എട്ടാമത് അന്താരാഷ്ട്ര സമ്മേളനം ഒക്ടോബർ 25,26 തീയതികളിൽ

-ജോർജ് തുമ്പയിൽ
പാക്കിസ്ഥാനിലെ ലാഹോറിൽ ഒക്ടോബർ 25,26 തീയതികളിൽ നടക്കുന്ന ലോക മതങ്ങളെക്കുറിച്ച എട്ടാമത് അന്താരാഷ്ട്ര സമ്മേളനത്തിൽ (ICWR-2025). ഫാ. ഡോ. ജോസഫ് വർഗീസ് പ്രസംഗിക്കുന്നു. 'വിശിഷ്ട അതിഥി'യെന്ന നിലയിൽ സമ്മേളനത്തിൽ പ്രസംഗിക്കാൻ ക്ഷണിച്ചുകൊണ്ടുള്ള സർവകലാശാലയുടെ കത്ത് ഫാ . ജോസഫ് വർഗീസിന് ലഭിച്ചു. മിൻഹാജ് സർവകലാശാലയിൽ നടക്കുന്ന കോൺഫറൻസിന്റെ വിഷയം 'തീവ്രവാദത്തെ അതിന്റെ വേരുകളിൽ തടയുക, പ്രതിരോധശേഷിയുള്ള സമൂഹങ്ങൾ കെട്ടിപ്പടുക്കുക' എന്നതാണ്. മിൻഹാജ് സർവകലാശാലയും പാകിസ്ഥാൻ സർക്കാരും ചേർന്നാണ് കോൺഫറൻസ് സ്പോൺസർ ചെയ്യുന്നത് .
ഫാ. ഡോ. ജോസഫ് വർഗീസ് ലോകമെങ്ങുമുള്ള മതാന്തര പ്രവർത്തനങ്ങൾക്ക് നൽകിയ മികച്ച സംഭാവനകളും അദ്ദേഹത്തിന്റെ യുഎസ്എയിലെ നാഷണൽ കൗൺസിൽ ഓഫ് ചർച്ച് പ്രവർത്തനങ്ങളും പരിഗണിച്ചാണ് ഈ അംഗീകാരം.
പ്രശസ്ത ഇസ്ലാമിക സർവകലാശാലയായ മിൻഹാജ് സർവകലാശാല പാക്കിസ്ഥാനിലെ ഉന്നത പഠനത്തിനുള്ള മുൻനിര വിദ്യാഭ്യാസ സ്ഥാപനമായി അംഗീകരിക്കപ്പെടുന്നു. മതാന്തര തലത്തിലുള്ള പ്രവർത്തനങ്ങളുടെയും മതതീവ്രവാദത്തിനെതിരായ ശക്തമായ നിലപാടുകളുടെയും പേരിൽ സർവകലാശാല പ്രശസ്തമാണ് . ഷെയ്ഖ് ഉൽ ഇസ്ലാമും പ്രൊഫ. ഡോ. മുഹമ്മദ് താഹിർ-ഉൽ-ഖാദ്രിയും ചേർന്ന് 1986 ൽ സ്ഥാപിച്ച മിൻഹാജ് യൂണിവേഴ്സിറ്റി ലാഹോർ (എംയുഎൽ) സർക്കാർ ചാർട്ടേർഡ് സ്ഥാപനമാണ്, പാക്കിസ്ഥാൻ ഉന്നത വിദ്യാഭ്യാസ കമ്മീഷൻ സർവകലാശാലയ്ക്ക് മികച്ച വിഭാഗത്തിൽ സ്ഥാനം നൽകിയിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള 36 അക്കാദമിക് സ്കൂളുകൾക്കും പതിനൊന്ന് ഫാക്കൽറ്റികൾക്കും കീഴിൽ അണ്ടർ ഗ്രാജുവേറ്റ്, ഗ്രാജുവേറ്റ്, ഡോക്ടറൽ പ്രോഗ്രാമുകളിലായി 15000ലേറെ വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, വിവിധ മതങ്ങളുടെ ദൈവശാസ്ത്രം സംബന്ധിച്ച് അക്കാദമിക് ഗവേഷണവും സംവാദവും പ്രോത്സാഹിപ്പിക്കുന്ന അന്തർദ്ദേശീയ സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതിലൂടെ ഈ സർവകലാശാല അന്താരാഷ്ട്ര തലത്തിൽ മികച്ച അംഗീകാരം നേടിയിട്ടുണ്ട്. മതപരമായ ബഹുസ്വരതയും ലോക സമാധാനവും (2017), ലോക മതങ്ങളുടെ സാമൂഹിക ഉത്തരവാദിത്തം (2018), ശാസ്ത്രം, കാരണം, മതം (2019), ആത്മീയതയും മതവും (2021 ൽ- വെർച്വൽ), മതപരമായ വ്യത്യാസങ്ങൾ; മതാന്തര സംഭാഷണത്തിനുള്ള പുതിയ സാധ്യതകൾ (2022), ഉത്തരാധുനിക ലോകത്തിലെ മതങ്ങൾ-കാഴ്ചപ്പാടുകളും വെല്ലുവിളികളും (2023), മതത്തിന്റെ പേരിലുള്ള രാഷ്ട്രീയവും അക്രമവും (2024) എന്നിവയായിരുന്നു മുൻ കോൺഫറൻസുകളുടെ വിഷയങ്ങൾ.
സമാധാന ദൗത്യ യാത്രകളിലൂടെ ശ്രദ്ധിക്കപ്പെട്ട, പാർശ്വവൽക്കരിക്കപ്പെട്ടവർക്കു വേണ്ടി സംസാരിക്കുന്ന ഫാ. ജോസഫ് വർഗീസ് ആത്മീയ പാതകളിലെ അനുകരണീയ വ്യക്തിത്വമാണ്. മതങ്ങൾ തമ്മിലും വ്യത്യസ്ത മത പാരമ്പര്യങ്ങൾക്കിടയിലും വിവിധ തലങ്ങളിൽ ക്രിയാത്മക ഇടപെടലുകൾക്കും സഹകരണത്തിനും നേതൃത്വം വഹിക്കുന്ന ജോസഫ് വർഗീസ് അച്ചൻ മലയാളികൾക്ക് സുപരിചിതനാണ്. നിലപാടുകളിലെ വ്യതിരിക്തത ഈ വൈദികന്റെ പ്രവർത്തന വഴികളെ വേറിട്ടതാക്കുന്നു.
അന്ത്യോഖ്യ സിറിയൻ ഓർത്തഡോക്സ് ചർച്ചിന്റെ അമേരിക്കയിലെ മലങ്കര ആർച്ച് ഡയോസിസിലെ വൈദികനാണ് പത്തനംതിട്ട സ്വദേശിയായ ഫാ. ജോസഫ് വർഗീസ്. ഹോളി സോഫിയ കോപ്റ്റിക് ഓർത്തഡോക്സ് സ്കൂൾ ഓഫ് തിയോളജിയിലെ ആരാധനക്രമ പഠനത്തിന്റെ പ്രൊഫസറായും ന്യൂയോർക്കിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിലീജിയസ് ഫ്രീഡം ആൻഡ് ടോളറൻസിന്റെ (IRFT-New York), എക്സിക്യൂട്ടീവ് ഡയറക്ടറായും ഫാ. ജോസഫ് വർഗീസ് സേവനമനുഷ്ഠിക്കുന്നു. ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് സമാധാനത്തിനായുള്ള മതങ്ങളുടെ എക്സിക്യൂട്ടീവ് കൗൺസിൽ (RFP-USA) അംഗമായും നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് യുഎസ്എയുടെ ഇന്റർ റിലീജിയസ് ഡയലോഗു (NCC-USA) കളുടെ കോ– കൺവീനറായും പ്രവർത്തിക്കുന്നു. മുപ്പത്തി ഏഴ് അംഗ കൂട്ടായ്മകളെയും 30 ദശലക്ഷത്തിലധികം ക്രിസ്ത്യാനികളെയും പ്രതിനിധീകരിക്കുന്ന യുഎസിലെ നാഷണൽ കൗൺസിൽ ഓഫ് ചർച്ചസിന്റെ 2010 മുതലുള്ള മതാന്തര സംവാദങ്ങളുടെ കൺവീനിങ് ടേബിളിന്റെ കോ– കൺവീനറുമാണ് ഫാ. ജോസഫ് വർഗീസ്.
സത്യവും സാമൂഹിക നീതിയും നടപ്പാക്കുന്നത് ലക്ഷ്യമിട്ട നാഷണൽ കൗൺസിൽ ഓഫ് ചർച്ചസിന്റെ ഉപദേശക സമിതിയിലേക്ക് 2017 ൽ ഫാ. ജോസഫ് വർഗീസ് നോമിനേറ്റ് ചെയ്യപ്പെട്ടു. 2017 ഫെബ്രുവരി 5ന് മതങ്ങളുടെയും സർക്കാരുകളുടെയും ഉത്തരവാദിത്വം എന്ന വിഷയത്തെക്കുറിച്ച് ന്യൂയോർക്കിലെ യുഎൻ പ്ലാസയിൽ നടന്ന യുഎൻ കോൺഫറൻസിൽ ഫാ. ജോസഫ് വർഗീസ് പ്രത്യേക ക്ഷണിതാവായിരുന്നു. 2018 നവംബർ 2 മുതൽ 6 വരെ കാനഡയിലെ ടൊറന്റോയിൽ നടന്ന ലോകമതങ്ങളുടെ പാർലമെന്റിൽ ഫാ. ജോസഫ് വർഗീസ് മോഡറേറ്ററായിരുന്നു. മതപരമായ ബഹുസ്വരതയുമായി ഇടപഴകുന്നതിലെ വെല്ലുവിളികളും അവസരങ്ങളും എന്ന വിഷയത്തിൽ വേൾഡ് പാർലമെന്റിൽ നടന്ന ചർച്ചയിലും 2023 ഓഗസ്റ്റ് 14–18 തീയതികളിൽ ഷിക്കാഗോയിലെ മക്കോർമിക് കൺവെൻഷൻ സെന്ററിൽ നടന്ന ചർച്ചയിലും ഫാ. ജോസഫ് വർഗീസ് മോഡറേറ്ററായി. ന്യൂയോർക്കിലെ യുഎൻ പ്ലാസ ആസ്ഥാനമായ സമാധാനത്തിനായുള്ള മതങ്ങളുടെ എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് 2018 ൽ നാമനിർദ്ദേശം ചെയ്യപ്പെട്ട ഫാ. ജോസഫ് വർഗീസ് എക്സിക്യൂട്ടീവ് കൗൺസിലിൽ തുടരുന്നു.
ഇറാഖ് യുദ്ധ വേളയിലും അതിനുശേഷമുണ്ടായ അഭയാർത്ഥി പ്രതിസന്ധി സമയത്തും അച്ചനോടൊപ്പം യുഎസ് പുരോഹിതരും പാസ്റ്റർമാരും ദുരിതാശ്വാസ ദൗത്യത്തിന്റെ ഭാഗമായി ജോർദാൻ, ലെബനൻ, സിറിയ എന്നിവിടങ്ങളിലേക്ക് സഹായങ്ങളുമായി യാത്ര ചെയ്തു.യുദ്ധ കാലത്ത് സമാധാന ദൗത്യത്തിനായി ലോക മതനേതാക്കളുമായുള്ള സന്ദർശനത്തിനുശേഷം യുക്രെയ്നിലെ കീവിൽ നിന്ന് മടങ്ങി. 2018 ഡിസംബർ 17–19 തീയതികളിൽ തിരുപ്പതിയിൽ നടന്ന ഇന്റർനാഷണൽ ഹിന്ദു– ക്രിസ്ത്യൻ കോൺഫറൻസിൽ ഫാ. ജോസഫ് വർഗീസ് ക്രിസ്ത്യൻ മതത്തെ പ്രതിനിധീകരിച്ചു. മതങ്ങളുടെയും സർക്കാരുകളുടെയും ഉത്തരവാദിത്വം എന്ന വിഷയത്തെക്കുറിച്ച് ന്യൂയോർക്കിലെ യുഎൻ പ്ലാസയിൽ നടന്ന കോൺഫറൻസിൽ അച്ചൻ പ്രത്യേക ക്ഷണിതാവായിരുന്നു